ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനപ്പരിശോധനാ ഹരജി നൽകണമെന്ന് മുസ്ലിംലീഗ്

സച്ചാർ കമ്മിഷനെ പാലോളി കമ്മിഷനെന്ന് പേരു മാറ്റി രാഷ്ട്രീയമായി മുതലെടുക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചത്. പാലോളി കമ്മിഷനാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയ 80:20 അനുപാതത്തിന്റെ ഉത്തരവിന് കാരണം.

ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനപ്പരിശോധനാ ഹരജി നൽകണമെന്ന് മുസ്ലിംലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം എന്നിവർ മലപ്പുറത്ത് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ആനുകൂല്യം മുസ്‌ലിം സമുദായത്തിന് വേണ്ടിയായിരുന്നു. അത് പിന്നീട് ന്യൂനപക്ഷ ക്ഷേമമാക്കി അട്ടിമറിച്ചത് എൽഡിഎഫ് ആണ്. യുഡിഎഫ് ആണ് 80:20 ആനുപാതം കൊണ്ട് വന്നതെന്ന പ്രചാരണം തെറ്റാണ്. 2011ൽ വിഎസ് സർക്കാരിന്റെ കാലത്താണ് ഈ അനുപാതത്തിൽ ന്യൂനപക്ഷ ക്ഷേമ സ്‌കോളർഷിപ്പ് കൊണ്ടുവന്നത്. ഒരു സമുദായതിനും ആനുകൂല്യം നൽകുന്നതിന് ലീഗ് എതിരല്ലെന്നും ഏതെങ്കിലും സമുദായത്തിന്റെ ആനുകൂല്യത്തിൽ നിന്നെടുത്തു മറ്റുള്ളവർക്ക് കൊടുക്കുന്നതിനെ എതിർക്കുമെന്നും നേതാക്കൾ പറഞ്ഞു.

സച്ചാർ കമ്മിഷനെ പാലോളി കമ്മിഷനെന്ന് പേരു മാറ്റി രാഷ്ട്രീയമായി മുതലെടുക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചത്. പാലോളി കമ്മിഷനാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയ 80:20 അനുപാതത്തിന്റെ ഉത്തരവിന് കാരണം. 2011ലെ ഉത്തരവ് അനുസരിച്ചാണ് കോടതി വിധി. 80:20 എന്ന സ്‌കീമിൽ ക്രിസ്ത്യൻ വിഭാഗത്തിന് കുറഞ്ഞുപോയി എന്ന ചോദ്യം എൽ.ഡി.എഫ് സർക്കാറിന് വന്ന പിഴവാണ്. മുസ്ലിം ന്യൂനപക്ഷത്തിന് നൽകിയ സ്‌കീം ഭേദഗതി ചെയ്ത എൽ.ഡി.എഫാണ് ഇതിലെ കുറ്റക്കാർ. യു.ഡി.എഫാണ് ഇതിനു പിന്നിലെന്നു പറഞ്ഞ് വോട്ട് വാങ്ങി കാമ്പയിൻ ചെയ്യുകയാണ് എൽ.ഡി.എഫ് ചെയ്തത്. വർഗീയ പ്രചാരണങ്ങൾ നടന്നപ്പോൾ സത്യം പറയാൻ ഇടതുപക്ഷം തയ്യാറായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. വസ്തുതകൾ കോടതിയിൽ അവതരിപ്പിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു.

സച്ചാർ കമ്മിറ്റി റിപ്പോർട്ട് മുസ്ലിം ക്ഷേമത്തിനു വേണ്ടിയാണ് ശുപാർശകൾ സമർപ്പിച്ചത്. 30-01-2011നാണ് ഉത്തരവ് വന്നത്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്താണിത്. മുന്നോക്കക്കാർക്കും ക്രിസ്തീയ ന്യൂനപക്ഷത്തിനും അവകാശപ്പെട്ടത് നൽകണം. എന്നാൽ മുസ്ലിംകൾക്കു വേണ്ടി നിശ്ചയിക്കപ്പെട്ട അവകാശങ്ങളിൽ മറ്റുള്ളവരെ ഉൾപ്പെടുത്തിയതാണ് അബദ്ധമായത്. ഓരോ ജനവിഭാഗങ്ങൾക്കും അവരുടെ സാമൂഹിക സ്ഥിതി പരിശോധിച്ച് നടപ്പാക്കിയ സ്‌കീമുകളിൽ മറ്റാരും അവകാശം ഉന്നയിക്കില്ല. ട്രെയിനിങ് സെന്റർ ഫോർ മുസ്ലിം യൂത്ത് എന്നത് എൽ.ഡി.എഫ് മൈനോരിറ്റി യൂത്ത് എന്ന് തിരുത്തി. ഇങ്ങനെയൊരു അബദ്ധം ചെയ്തിട്ട് യു.ഡി.എഫിന്റെ തലയിലിട്ട് തെറ്റിദ്ധാരണ പരത്താനാണ് എൽ.ഡി.എഫ് ശ്രമിച്ചത്. മുസ്ലിംകൾ എന്തൊക്കെയോ പിടിച്ചുവാങ്ങി എന്ന രീതിയിൽ പ്രചാരണം നടത്തിയപ്പോൾ മിണ്ടാതിരുന്ന ജലീൽ പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരുന്നതായും മുസ്ലിംലീഗ് നേതാക്കൾ പറഞ്ഞു.