വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് 40000 രൂപ തട്ടിയെടുത്തു; മൂന്നുപേർ പിടിയിൽ

കണ്ണൂർ ജില്ലയിൽ നിന്ന് വിവിധ എ ടി എമ്മുകളിൽ പണം തട്ടിയ കേസിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായി. കാസർഗോഡ് സ്വദേശിയായ അബ്ദുള്‍ സമദാനി ( 32 ), മുഹമ്മെദ് നജീബ് (28), മുഹമ്മെദ് നുമാന്‍ (37) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിന്ന് വ്യാജ കാർഡുകൾ ഉപയോഗിച്ച് സംഘം പണം തട്ടിയത്.

കേരള ബാങ്കിന്‍റെ മാങ്ങാട്ടുപറമ്പിലെയും പിലാത്തറയിലെയും എ ടി എം കൗണ്ടറുകളില്‍ നിന്നും 40,000 ത്തോളം രൂപയാണ് പ്രതികള്‍ വ്യാജ എ ടി എം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ചത്.

സ്കിമ്മര്‍ പോലുള്ള ഉപകരണങ്ങള്‍ എ ടി എം കൗണ്ടറുകളില്‍ സ്ഥാപിച്ച് ഉടമകളുടെ കാര്‍ഡ് വിവരങ്ങള്‍ പ്രതിക ചോര്‍ത്തിയെടുത്തു. പിന്നീട് ഇത് ഉപയോഗിച്ച് വ്യാജ എ ടി എം കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം തട്ടിയെടുത്തു. ഇത് ഇവരുടെ സ്ഥിരം രീതിയാണെന്നും പോലീസ് വ്യക്തമാക്കുന്നു.

കണ്ണൂര്‍ ജില്ലയില്‍ നാല് എ ടി എം കൗണ്ടറുകളില്‍ നിന്നുമാണ് പ്രതികള്‍ പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നു സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മണി പി കെ അറിയിച്ചു.

പ്രതികള്‍ക്കെതിരെ സമാനമായ കേസ്സുകള്‍ കേരളത്തില്‍ മറ്റ് ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീ മണി പി കെ, സബ്ബ് ഇന്‍സ്പെക്ടര്‍ ഹരിദാസന്‍, എ എസ് ഐ പ്രദീപന്‍ എന്നിവരാണ് കണ്ണൂര്‍ ജില്ലയില്‍ നടന്ന എ ടി എം തട്ടിപ്പുകളുടെ അന്വേഷണം നടത്തുന്നത്.