താനൂര്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം; പ്രതിഷേധവുമായി ആദിവാസി യുവതി മലപ്പുറം കളക്ടറേറ്റില്‍

വി അബ്ദുറഹ്മാൻ എംഎൽഎ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പ്രതിഷേധിച്ച് ആദിവാസി യുവതി പ്രതിഷേധവുമായി മലപ്പുറം കളക്ടറേറ്റില്‍ എത്തിയത്.

മലപ്പുറം: താനൂർ എംഎൽഎ വി അബ്ദുറഹ്മാന്‍ ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധവുമായി ആദിവാസി യുവതി മലപ്പുറം കലക്ടറേറ്റിൽ എത്തി. കഴിഞ്ഞ ദിവസമാണ് താനൂർ എംഎൽഎ വി അബ്ദുറഹ്മാൻ തിരൂർ എംഎൽഎ സി മമ്മൂട്ടിയ ആദിവാസികളോട് ഉപമിച്ചുകൊണ്ട് അധിക്ഷേപിച്ചു സംസാരിച്ചത്. വി അബ്ദുറഹ്മാൻ എംഎൽഎ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പ്രതിഷേധിച്ച് ഏറനാട് മണ്ഡലത്തിലെ ഓടക്കയം ആദിവാസി കോളനിയിലെ മുപ്പാലി ശൈലജ പ്രതിഷേധവുമായി മലപ്പുറം കലക്ടറേറ്റിൽ എത്തിയത്.

 

പ്ലക്കാര്‍ഡുകള്‍ പിടിച്ച് കിലോമീറ്ററുകളോളം കാല്‍നടയായാണ് ശൈലജ കലക്ടറേറ്റിലെത്തിയത്.

 

രണ്ട് എംഎൽഎമാർ തമ്മിൽ നടത്തിയ പരാമർശത്തിൽ ആദിവാസി സമൂഹത്തെ വലിച്ചിഴച്ചത് ശരിയായില്ല. തരംതാഴ്ന്ന പരാമര്‍ശമാണ് എംഎല്‍എ നടത്തിയത്. ബോധമില്ലാത്തവര്‍ എന്ന് ആദിവാസി സമൂഹത്തെ അധിക്ഷേപിച്ച എംഎല്‍എയ്ക്കാണ് ബോധമില്ലാത്തതെന്നും ശൈലജ കുറ്റപ്പെടുത്തി.

 

ആദിവാസി സമൂഹത്തിന് നേരെ ഉണ്ടായ അധിക്ഷേപത്തിൽ പ്രതികരിക്കേണ്ടത് തന്റെ ധാർമിക കടമയാണെന്നും അതിനാലാണ് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് ഇവിടെയെത്തിയതെന്നും ശൈലജ പറഞ്ഞു