മലപ്പുറം ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്ക് ശേഷം 545 പേര്‍ രോഗമുക്തരായി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 645 പേര്‍ക്ക് വൈറസ്ബാധ

26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ

ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ

രോഗബാധിതരായി ചികിത്സയില്‍ 6,719 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 71,736 പേര്‍

 

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 10) 685 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 645 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 26 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് എത്തിയതും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

 

545 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായത്. ഇവരുള്‍പ്പെടെ 50,976 പേരാണ് ജില്ലയിലിതുവരെ കോവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്. 71,736 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,719 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 601 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 339 പേരും 232 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 285 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

 

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസർ

 

മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ആശ്വാസകരമാണ്. രോഗവ്യാപനത്തിനൊപ്പം രോഗബാധിതരാകുന്നവരെ സാധാരണ ജീവിതത്തിലേയ്ക്ക് എത്തിക്കുന്നതിന് ക്രിയാത്മക സമീപനമാണ് ജനകീയ പങ്കാളിത്തത്തോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കി വരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗ വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്നത് തിരിച്ചറിഞ്ഞുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകേണ്ടത്. ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ യാതൊരു വീഴ്ച്ചയുമുണ്ടാകരുത്. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സാഹചര്യമാണ് നിലവിലേത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീനില്‍ കഴിയണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.