പി വി അൻവർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

മഞ്ചേരി: 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് ഇടക്കാല അന്വേഷണ റിപ്പോർട്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാന വെളിപ്പെടുത്തൽ.

കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

പാട്ടക്കരാർ വ്യവസ്ഥകൾ വ്യക്തമാക്കാത്തത് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കോടതിയിൽ സമർപ്പിച്ചത്. കരാർ സംബന്ധിച്ച സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്‌പി സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ക്രഷർ ബിസിനസിൽ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്തു മലപ്പുറം പട്ടർക്കടവ് നടുത്തൊടി സലീമിൽനിന്ന് 50 ലക്ഷം രൂപ അൻവർ വാങ്ങിയെന്നാണ് കേസ്. ക്രഷറും 26 ഏക്കറും സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയത്തിന് അവകാശമുണ്ടെന്നും പറഞ്ഞാണ് പണം വാങ്ങിയെന്നാണ് സലീമിന്റെ പരാതി.

മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷർ പി വി അൻവറിന് വിൽപന നടത്തിയ കാസർഗോട്ട് സ്വദേശി കെ. ഇബ്രാഹിമിൽ നിന്നും 15ന് ഡിവൈഎസ്‌പി മൊഴി രേഖപ്പെടുത്തിയിരുന്നു.

ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി വി അൻവർ പ്രവാസി എൻജിനീയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ, ക്രഷർ സർക്കാരിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി.

കരാറിൽ ക്രഷർ സ്വന്തം ഉടമസ്ഥതയിൽ ആണെന്ന് പറയുന്നതും പാട്ടഭൂമിയിലാണെന്ന കാര്യം വ്യക്തമാക്കാത്തതും പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മംഗലപുരത്തു പോയി കൂടുതൽ അന്വേഷണം നടത്തുമെന്നും രേഖകൾ പരിശോധിച്ചും അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.