ആറു വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആൾ പിടിയിൽ

ഇടുക്കി: ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ മുഹമ്മദാണ് പോലീസ് പിടിയിലായത്. മുതുവാൻ കുടി ഭാഗത്തു നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഇന്ന് പുലർച്ചെയാണ് കുടുംബ വഴക്കിനിടെ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിയ്ക്കും മര്‍ദനമേറ്റു. മാതാവ് സഫിയ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ സഹോദരിയുടെ ഭർത്താവ് ഷാജഹാൻ എന്ന ഷാൻ മുഹമ്മദാണ് അക്രമം നടത്തിയത്.

കുടുംബവഴക്കിന്റെ പേരില്‍ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാന്‍ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഷാജഹാന്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നില്‍ ഭാര്യമാതാവും സഹോദരിയുമാണെന്ന ധാരണയിലാണ് ഭാര്യവീട്ടുകാരെ കൂട്ടക്കൊല ചെയ്യാന്‍ ഷാജഹാന്‍ ഒരുങ്ങിയതെന്നാണ് സൂചന. ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലയ്ക്കടിച്ചു.