സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

മദ്ധ്യ, തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടും. ഉച്ചയ്ക്ക് ശേഷം വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 136.8 അടിയാണ് ജലനിരപ്പ്. 5650 അടി വെള്ളമാണ് സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് 140 അടിയിലെത്തിയാൽ ആദ്യത്തെയും, 141ലെത്തിയാൽ രണ്ടാമത്തെയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും. 142 അടിയെത്തുമ്പോൾ മൂന്നാം ജാഗ്രതാ നിർദ്ദേശത്തോടൊപ്പം ഷട്ടർ തുറക്കും.

അതേസമയം പത്തനംതിട്ടയിലെ മലയോര മേഖലയിൽ ശക്തമായി പെയ്ത മഴ ഇന്നലെ അർദ്ധരാത്രിയോടെ ശമിച്ചു. ഉരുൾപൊട്ടിയതിനെത്തുടർന്ന് ജലനിരപ്പ് ഉയർന്ന കക്കാട്ടാറിൽ വെള്ളം ഇറങ്ങിത്തുടങ്ങി.പമ്പയിലും അച്ചൻകോവിലിലും വലിയ രീതിയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിതാമസിക്കാനുള്ള നടപടികൾ ആരംഭിച്ചു.

മണിമലയാറിന്റെ തീരത്തുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 36 ദുരിതാശ്വാസ ക്യാമ്പുകളാണ് കോട്ടയത്തുള്ളത്. മുണ്ടക്കയം വണ്ടംപതാലിൽ ആൾത്താമസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലുണ്ടായി.