പുഴക്കാട്ടിരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രം ചെയ്ത പ്രകാരം

മലപ്പുറം: മലപ്പുറം പുഴക്കാട്ടിരി മണ്ണുംകുളത്ത് ഇന്നലെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രം ചെയ്തെന്ന് നിഗമനം. രണ്ടുമാസമായി കുടുംബവുമായി അകന്നു വാടകക്കു താമസിച്ചിരുന്ന പ്രതി വീടിന്റെ തൊട്ടടുത്തുള്ള കടമുറിയിലേക്ക് മാറിയത് ആറു ദിവസം മുമ്പു മാത്രമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.

അക്രമം തടയാൻ ശ്രമിച്ച മകനും വെട്ടേറ്റു. കുറ്റിക്കാട്ടിൽ വീട്ടിൽ മൊയ്തീന്റെ ഭാര്യ സുലൈഖ(54) ആണ് മരിച്ചത്. പ്രതിയായ മൊയ്തീനെ(62) കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെറ്റിക്ക് വെട്ടേറ്റ മകൻ മുഹമ്മദ് ഹനീഫയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി മാനസികമായി അകന്ന് കഴിയുകയായിരുന്നു സുലൈഖയും മൊയ്തീനും. ഇതിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടാവുന്നതും പതിവായിരുന്നു. മലപ്പുറം കുടുംബ കോടതിയിൽ കേസുണ്ട്. തന്റെ പേരിലാണ് വീടെന്നും ഭാര്യയോടും മകനോടും ഇവിടെ നിന്ന് മാറിതാമസിക്കാൻ മൊയ്തീൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ഭാര്യയും മകനും പെരിന്തൽമണ്ണ കോടതിയെ സമീപിച്ച് വീട്ടിൽ താമസിക്കുന്നതിന് അനുകൂല വിധി നേടി.

ഒരുമാസം മുമ്പ് മരുമകളെ ഉപദ്രവിച്ചെന്ന പരാതിയിൽ മൊയ്തീൻ ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ മൊയ്തീൻ വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. തുടർന്ന് നാട്ടുകാർ ഇടപ്പെട്ട് പത്ത് ദിവസം മുമ്പാണ് വീട്ടിലേക്ക് താമസം മാറ്റിയത്. ഇന്നലെ ഉച്ചയോടെ വീണ്ടും ഭാര്യയുമായി വാക്കേറ്റമുണ്ടാവുകയും അടുക്കളയിൽ നിന്ന് വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു. വീട്ടിൽ നിന്ന് റോഡിലേക്ക് ഓടിയ ഭാര്യയെ പിന്തുടർന്ന് ഒന്നിലധികം തവണ വെട്ടി.

ഉടനെ മലാപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് മുന്നിൽ പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു മൊയ്തീൻ. നിലമ്പൂർ ഡിവൈ.എസ്പി സാജു.കെ.എബ്രഹം സംഭവ സ്ഥലം സന്ദർശിച്ചു. കൊളത്തൂർ ഇൻസ്പെക്ടർ എ.സജിത്തിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത് മറ്റ് മക്കൾ: ജസീന,സഫീന. മരുമക്കൾ: ഗഫൂർ,സലാം,ജുബൈരിയ്യ.