ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്ന് പിടികൂടി
ഇടുക്കി: പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ശേഷം കുമിളിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു(34) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരിൽനിന്ന് 0.06 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കുമിളിയിൽനിന്നാണ് ഇരുവരെയും വണ്ടിപ്പെരിയാർ എക്സൈസ് പിടികൂടിയത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കുമളി ടൗണിലെ ഹൈറേഞ്ച് റസിഡന്‍സിയില്‍ ബുധനാഴ്ച രാത്രിയാണ് ഇരുവരും താമസിക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇവര്‍ താമസിക്കുന്ന മുറിയില്‍ എക്സൈസ് സംഘം എത്തി പരിശോധന നടത്തിയാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സാന്ദ്ര ഇന്‍സ്റ്റാഗ്രാം വഴിയാണ് ഷെഫിനുമായി സൗഹൃദത്തിലായത്. തേക്കടിയില്‍ ചെറുകിട റിസോര്‍ട്ട് നടത്തുകയാണ് ഷെഫിൻ. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് സാന്ദ്ര എക്സൈസ് സംഘത്തോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന എക്സൈസ് പരിശോധിച്ചുവരികയാണ്.
വണ്ടിപ്പെരിയാര്‍ എക്സൈസ് ഓഫീസിലെ അസി.ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍, പ്രിവന്‍്റീവ് ഓഫീസര്‍.ഡി. സതീഷ് കുമാര്‍, രാജ് കുമാര്‍, ഉദ്യോഗസ്ഥരായ ദീപു കുമാര്‍, വരുണ്‍.എസ്.നായര്‍, സിന്ധു.കെ.തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.