വിദ്യാർത്ഥികൾക്കിടയിൽ എംഡിഎംഎ വിൽപന; രണ്ട് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്ന മാരക സിന്തറ്റിക്ക് ലഹരി മരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ മലപ്പുറം അരീക്കോട് പിടിയില്‍. ഇന്ന് രാവിലെ അരീക്കോട് ബസ്റ്റാന്റ് പരിസരത്തു വച്ചാണ് പ്രതികളെ മലപ്പുറം ജില്ലാ ഡന്‍സാഫ് ടീമും അരീക്കോട് പോലീസും ചേര്‍ന്ന് പിടികൂടിയത്. കൊണ്ടോട്ടി കീഴ്‌ശ്ശേരി സ്വദേശി കളത്തിങ്ങല്‍ അനൂപ് (27), കോഴിക്കോട് അഴിഞ്ഞില്ലം സ്വദേശി മേലെ പള്ളിക്കാത്തൊടി സജിത്ത് (33) എന്നിവരാണ് പിടിയിലായത്.

പിടിയിലായവരില്‍ നിന്നും 31 ഗ്രാം എം.ഡി.എം.എ പിടികൂടി. ബെംഗളൂരുവില്‍ നിന്നും ബസ്സില്‍ കോഴിക്കോടെത്തി ചില്ലറ വില്പനക്കായി അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയ സമയത്താണ് പിടികൂടിയത്. പിടിയിലായ സജിത്തിന് വാഴക്കാട് സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിന് ഒരു കേസും അനൂപിന് കൊണ്ടോട്ടിയില്‍ ഒരു കേസും നിലവില്‍ ഉണ്ട്. ഇവര്‍ ഉള്‍പ്പെട്ട ലഹരി കടത്ത് സംഘത്തിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് വില്പനക്കായി കൊണ്ടുവന്ന 200 ഓളം പാക്കറ്റ് കഞ്ചാവുമായി 2 പേരെ അരീക്കോട് പിടികൂടിയിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, അരീക്കോട് ഇന്‍സ്പക്ടര്‍ അബ്ബാസലി എന്നിവരുടെ നേതൃത്വത്തില്‍ അരീക്കോട് ശെ ജിതിന്‍, ജില്ലാ ഡന്‍സാഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്മണ്യന്‍ , എന്നിവര്‍ക്ക് പുറമെ സച്ചിന്‍ ശ്രീനാഥ്, രതീഷ്, എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.