താനൂര്‍ സ്വദേശിയെ മർദിക്കുകയും കാറും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത നാലു പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു


മലപ്പുറം: വിമാനത്തവളം വഴി ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുത്തതിന്റെ കമ്മീഷന്‍ ലഭിക്കാത്തതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശിയായ ഷെമീറിനെ മർദിക്കുകയും കാറും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത നാലു പ്രതികളെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡോവലിൻ്റെ വസതിയിൽ കാർ പ്രവേശിച്ചു, തടഞ്ഞ് ഉദ്യോഗസ്ഥർ; ഗുരുതര സുരക്ഷാ വീഴ്ച, കമാൻഡോകളെ പിരിച്ചുവിട്ടു
പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് കൊങ്ങന്റെ പുരക്കല്‍ വീട്ടില്‍ മുജീബ് റഹ്മാന്‍ (39) , ചെട്ടിപ്പടി അങ്ങാടി ബീച്ചില്‍ അയ്യാപ്പേരി വീട്ടില്‍ അസൈനാര്‍ (44), ചെട്ടിപ്പടി ബീച്ചില്‍ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടില്‍ റെനീസ് (35) ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ കൊങ്ങന്റെ ചെറുപുരക്കല്‍ വീട്ടില്‍ ഷെബീര്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

ഷെമീറിനെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്തേക്ക് വിളിച്ചു വരുത്തിയ പ്രതികൾ ചാപ്പപ്പടിയില്‍ വച്ചും അരിയല്ലൂര്‍ എന്‍സി ഗാര്‍ഡന്റെ സമീപത്തെ ബീച്ചില്‍ വച്ചും ക്രൂരമായി മർദിച്ചു. ഷെമീറിൻ്റെ പോളോ കാർ, ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോൺ, 15000 രൂപയും പ്രതികൾ തട്ടിയെടുത്തു.


2022 ജൂലൈ മാസത്തില്‍ സൗദി അറേബ്യയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണം തട്ടിയതിന്റെ കമ്മീഷനായി അഞ്ച് ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞായിരുന്നു പ്രതികൾ ഷെമീറിനെ ആക്രമിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

പിടിയിലായ പ്രതികളുടെ മൊബൈല്‍ ഫോണിലെ വാട്ട്സാപ്പ് ചാറ്റുകളും മൊഴികളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തില്‍ നാട്ടിലുള്ളതും വിദേശത്തേക്ക് കടന്നിട്ടുള്ളതുമായ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. ഇടപാടിൽ മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയെന്നു പ്രതികള്‍ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിട്ടുള്ള ഒട്ടുമ്മല്‍ ബീച്ച് സ്വദേശിയായ ആള്‍ക്ക് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു.