പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിലെ പ്രതിയായ സിപ്സി കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: പിഞ്ചുകുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതിയായ അമ്മൂമ്മ പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞു വീണ് മരിച്ചു.. അങ്കമാലി പാറക്കടവ് കോടുശേരി പി.എം.സിപ്സിയാണ് (50) മരിച്ചത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നു സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.

കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന സിപ്സി അടുത്ത കാലത്താണ് ജാമ്യത്തില്‍ ഇറങ്ങിയത് . ഇതേ കേസിലെ കൂട്ടുപ്രതിയായ ജോണ്‍ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്സി 22നു രാത്രി കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണു മരണകാരണമെന്നാണു കണ്ടെത്തിയത്. തുടര്‍ന്നു നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.

കലൂരിലെ ലോഡ്ജ് മുറിയില്‍ കഴിഞ്ഞ മാര്‍ച്ച് എട്ടിനാണു സിപ്സിയുടെ പേരക്കുട്ടിയെ ലോഡ്ജ് മുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സിപ്സിക്ക് ഒപ്പമുണ്ടായിരുന്ന കാമുകന്‍ ജോണ്‍ ബിനോയി ഡിക്രൂസാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സിപ്സിയെ തിരുവനന്തപുരത്തുനിന്നു പിന്നീട് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവ് സജീവിനെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു