പൊന്നാനിയിൽ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ച് ഭർത്താവ് പിടിയിൽ

മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പൊന്നാനി ചാണറോഡ് സ്വദേശി കറുപ്പംവീട്ടിൽ റിഷാദിനെയാണ് (39) പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിഷാദിന്റെ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊന്നാനി പോലീസിന്റെ നടപടി.

ഇസ്തിരിപ്പെട്ടി ഉൾപ്പടെ ഉപയോഗിച്ച് ഭർത്താവ് മർദ്ദിച്ചെന്നും ഭാര്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റിഷാദിനെ അറസ്റ്റ് ചെയ്യുന്നത്. നിലവിൽ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ റിഷാദിനെ റിമാൻഡ് ചെയ്തു.

പൊന്നാനി വനിത എസ്ഐ സിബി ടി ദാസ്, എസ്ഐ സുജിത്ത്, അനിൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തിരൂർ പോലീസ് സ്റ്റേഷനിലെ സിപി.ഒ ശൈലേഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ഭാര്യയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഇതിനു പിന്നാലെയാണ് പൊന്നാനിയിലും സമാനമായ സംഭവം ആവർത്തിച്ചത്.