നിവാർ ചുഴലിക്കാറ്റ്; മൂന്ന് മരണം, 101 വീടുകൾ നശിച്ചു.

കാറ്റ് ദിശമാറി ആന്ധ്രയിലേക്ക് കടന്നു. മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിലാണ് കാറ്റ് വീശിയത്.

ചെന്നൈ:തമിഴ്നാട്ടിലെ മരയ്ക്കാണത്തിനും പുതുച്ചേരിക്കും ഇടയിൽ വീശിയ നിവാർ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്നുമരണം. മൂന്നുപേർക്ക് പരിക്കേറ്റു. തമിഴ്നാടിന്റെ വടക്കൻ ജില്ലകളിൽ വ്യാപക കൃഷിനാശവുമുണ്ടായി. അപകട, വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽനിന്ന് 2,27,300 പേരെ മാറ്റിപ്പാർപ്പിച്ചു.

 

 

മൂന്നുപേരിൽ രണ്ടുപേർ ചെന്നൈയിലും ഒരാൾ നാഗപട്ടണത്തുമാണ് മരിച്ചത്. ചെന്നൈ റോയപ്പേട്ട് റോഡിലൂടെ നടക്കുമ്പോൾ മരം കടപുഴകിവീണ് അമ്പതുകാരനും കോയമ്പേട്ട് വീടിന്റെ മട്ടുപ്പാവിൽ പൊട്ടിവീണ വൈദ്യുത കേബിളിൽനിന്ന് ഷോക്കേറ്റ് ബിഹാർ സ്വദേശിയായ ഇരുപത്തേഴുകാരനുമാണ് മരിച്ചത്. നാഗപട്ടണം ജില്ലയിലെ വേദാരണ്യത്ത് പതിനാറുകാരൻ ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിൽ ഇടിച്ച് മരിക്കുകയായിരുന്നു.

 

101 വീടുകൾ നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. 26 കന്നുകാലികൾ ചത്തു. ചെന്നൈ, കടലൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, വിഴുപുരം തുടങ്ങിയ ജില്ലകളിൽ മരങ്ങൾ കടപുഴകിവീണു. വൈദ്യുതത്തൂണുകൾക്കും നാശമുണ്ടായി. കാറ്റിനൊപ്പം പെയ്ത മഴയിൽ ചെന്നൈ, കടലൂർ, വിഴുപുരം തുടങ്ങിയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

 

ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി 11.30-നും വ്യാഴാഴ്ച പുലർച്ചെ 2.30-നും ഇടയിലാണ് കരകടന്നത്. പൂർണമായും കരയിൽ കടന്നശേഷം ദുർബലമായ കാറ്റ് ദിശമാറി ആന്ധ്രയിലേക്ക് കടന്നു. മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിലാണ് കാറ്റ് വീശിയത്. അടുത്ത ദിവസങ്ങളിലും വെല്ലൂർ, റാണിപ്പേട്ട്, തിരുപത്തൂർ, ധർമപുരി, തിരുവണ്ണാമല എന്നീ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

മുൻകരുതൽ നടപടികളെടുത്തതിനാൽ നാശനഷ്ടങ്ങൾ കുറയ്ക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. 3085 ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിരുന്നു. ക്യാമ്പുകളിൽനിന്ന് ഘട്ടംഘട്ടമായി ആളുകളെ വീടുകളിൽ തിരിച്ചെത്തിക്കുമെന്ന് സർക്കാർ അറിയിച്ചു.

താത്കാലികമായി അടച്ച ചെന്നൈ വിമാനത്തവളത്തിന്റെ പ്രവർത്തനം വ്യാഴാഴ്ച രാവിലെ ഒമ്പതോടെ പുനരാരംഭിച്ചു. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള തീവണ്ടി സർവീസുകളും പുനരാംഭിച്ചു. മുമ്പ് റദ്ദാക്കുമെന്ന് അറിയിച്ചിരുന്ന സർവീസുകളും നടത്തി. ചെന്നൈയിൽ മെട്രോ, സബർബൻ തീവണ്ടി സർവീസുകളും പുനരാരംഭിച്ചു. ദുരന്തസാധ്യതയുള്ള ജില്ലകളിലെ നിർത്തിവെച്ചിരുന്ന ബസ് സർവീസുകളും വീണ്ടും തുടങ്ങി. പുതുച്ചേരിയിലും കാരയ്ക്കലിലും ശനിയാഴ്ചവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.