പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ട് സ്ത്രീകൾ മരണപ്പെട്ടു ; രണ്ട് പേർക്കായി തിരച്ചിൽ

തിരൂർ: ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ടവരെല്ലാം അയൽവാസികൾ. തോണിയിലുണ്ടായിരുന്ന ആറ് പേരിൽ നാല് പേരും സ്ത്രീകൾ. ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം (55),കുഴിയിനി പറമ്പിൽ അബൂബക്കർ (65) എന്നിവരെയാണ് കാണാതായിട്ടുള്ളത്. ഇവർക്കായി തിരച്ചിൽ തുടരുന്നു. പുറത്തൂർ നമ്പ്രം സ്റ്റേഡിയം പരിസരത്ത് നിന്ന് ഉച്ചയോടെ കക്ക വാരാൻ പോയ സംഘമാണ് അപകടത്തിൽ പെട്ടത്. പ്രദേശവാസികളായ ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്. രക്ഷപ്പെട്ട ചക്കിട്ടപറമ്പിൽ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവർ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണാശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവർ അപകടനില തരണം ചെയ്തിട്ടില്ല. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ ഇൻക്വസ്റ്റിന് ശേഷം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് തിരച്ചിൽ തുടരുന്നു. ഭാരതപ്പുഴയിൽ ഒഴുക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. അഴിമുഖം മേഖലയിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.