സാമ്പത്തിക തട്ടിപ്പ് കേസ് ;ഡിവൈഎസ്പി യുടെ ഭാര്യക്കെതിരെ കൂടുതൽ പരാതികൾ

മലപ്പുറം: സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃശൂര്‍ കോഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്തിനെതിരെ കൂടുതല്‍ പരാതികള്‍.കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ് പരാതികളെത്തിയത്. ഈ പരാതികളില്‍ പോലീസ് അനേഷണം തുടങ്ങി.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒമ്ബത് കേസുകളുണ്ട്. അഭിഭാഷക ചമഞ്ഞും സാമ്ബത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ഭീഷണിപ്പെടുത്തിയും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും ഇവര്‍ പണം തട്ടിയെടുത്തതായാണ് പാരാതി. ഹൈക്കോടതി അഭിഭാഷകയെന്ന പേരില്‍ കേസ് നടത്തിപ്പിനും ഒത്തുതീര്‍പ്പാക്കാനും സഹായം വാഗ്ദാനം ചെയ്ത് സ്വര്‍ണവും പണവും തട്ടി എന്നു കാണിച്ച്‌ പരാതിക്കാര്‍ പോലീസിനെ സമീപിച്ചിരുന്നു. സ്വാധീനമുള്ളതിനാല്‍ നുസ്രത്തിനെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം, മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഡിവൈഎസ്പി കെ എ സുരേഷ് നേരിട്ട് എത്തി പണമടച്ചു. അഭിഭാഷകനൊപ്പമെത്തിയാണ് സുരേഷ് മഞ്ചേരി കോടതിയില്‍ പണമടച്ചത്. ഇതോടെ നുസ്രത്തിന് ജാമ്യം കിട്ടി. 2.35 ലക്ഷം രൂപയാണ് അടച്ചത്.