Fincat

ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ ചെങ്കടലില്‍ മുങ്ങി

സൻആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ സാരമായ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ റൂബിമാർ ചെങ്കടലില്‍ മുങ്ങി.യെമൻ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ രജിസ്റ്റർ ചെയ്ത കപ്പലിന് നേരെ ഫെബ്രുവരി 18നാണ് ചെങ്കടലില്‍ യെമനിലെ അല്‍ മോഖ തുറമുഖത്തിന് 35 നോട്ടിക്കല്‍ മൈല്‍ അകലെ ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായത്. മധ്യ അമേരിക്കൻ രാജ്യമായ ബെലീസിന്‍റെ പതാക വഹിച്ചുള്ള കപ്പലിന് സാരമായ കേടുപാട് സംഭവിച്ചതിനെ തുടർന്ന് ജീവനക്കാർ കപ്പല്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടിരുന്നു.

1 st paragraph

വളവും അസംസ്കൃത വസ്തുക്കളുമായി പോവുകയായിരുന്നു കപ്പല്‍. ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ആദ്യമായാണ് കപ്പല്‍ മുങ്ങുന്നത്. സംഭവം ചെങ്കടലില്‍ വീണ്ടും ചരക്ക് നീക്ക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഗസ്സയില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കാത്തിടത്തോളം ഇസ്രായേലുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു.

മിസൈല്‍ ആക്രമണത്തില്‍ തകരാർ സംഭവിച്ച റൂബിമാർ കപ്പല്‍ ചെങ്കടലില്‍ നങ്കൂരമിട്ടിരിക്കുകയാണെന്നും ജീവനക്കാരെല്ലാം സുരക്ഷിതരായി പുറത്തുകടന്നെന്നും യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചെങ്കടല്‍ വഴിയുള്ള കപ്പലുകള്‍ മുൻകരുതല്‍ സ്വീകരിക്കണമെന്നും സംശയകരമായ സാഹചര്യങ്ങള്‍ റിപ്പോർട്ട് ചെയ്യണമെന്നും ഇവർ അഭ്യർഥിച്ചിരുന്നു.

2nd paragraph

കപ്പല്‍ മുങ്ങാൻ പോകുകയാണെന്നും ജീവനക്കാരെല്ലാം സുരക്ഷിതമായി പുറത്തുകടന്നിട്ടുണ്ടെന്ന് ഉറപ്പാക്കിയെന്നും ഹൂതി വക്താവ് വ്യക്തമാക്കിയിരുന്നു.

ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിന് മറുപടിയായാണ് യമനിലെ ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയത്. ഇതോടെ നേരത്തെ നിരവധി ഷിപ്പിങ് കമ്ബനികള്‍ സർവിസുകള്‍ നിർത്തിവെച്ചിരുന്നു. ഈയിടെയാണ് വീണ്ടും സർവിസ് തുടങ്ങിയത്.

ഗസ്സയില്‍ ആക്രമണം അവസാനിപ്പിക്കാത്തപക്ഷം ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളെയും അത് ഏതു രാജ്യത്തില്‍നിന്നുള്ളതാണെന്നത് പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് ഹൂതികളെ ഉദ്ധരിച്ച്‌ നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ലോകത്തെ വാണിജ്യ കപ്പല്‍ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടല്‍ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയാണ്. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ നീക്കങ്ങള്‍ പ്രതിസന്ധിയിലാകുന്നത് ഇസ്രായേലിന് മേല്‍ വലിയ അന്താരാഷ്ട്ര സമ്മർദമുണ്ടാക്കും.