രാജ്യാന്തര അവയവക്കടത്തില്‍ പങ്ക്, ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം; ബ്ലു കോര്‍ണര്‍ നോട്ടീസ് ഇറക്കുo

കൊച്ചി : രാജ്യാന്തര അവയവക്കടത്തില്‍ അന്വേഷണം കൂടുതല്‍ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി.ഈ പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കുo.ഇതിനായി നടപടികള്‍ തുടങ്ങി. മറ്റൊരു ഹൈദരാബാദ് സ്വദേശിക്കുമായി അന്വേഷണം ഊർജ്ജിതമാണ്. ഓരോ ഇടപാടിലും പ്രതികള്‍ 20 മുതല്‍ 30 ലക്ഷം വരെ ലാഭമുണ്ടാക്കിയെന്ന് വിലയിരുത്തല്‍. 5 വർഷം നടത്തിയ ഇടപാടില്‍ പ്രതികള്‍ 4 മുതല്‍ 6 കോടി രൂപ വരെ നേടിയിരിക്കാമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികള്‍ നാല് പേരാണ്. ഇതില്‍ രണ്ട് പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

അതിനിടെ,രാജ്യാന്തര അവയവ കടത്ത് അറസ്റ്റിലായ പ്രതി സജിത് ശ്യാമിനെ കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഒന്നാം പ്രതി സബിത്ത് നാസറിനൊപ്പമിരുത്തി ഇയാളെയും ചോദ്യം ചെയ്യാനാണ് തീരുമാനം.തമിഴ്നാട് ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം.കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന് ആലുവ റൂറല്‍ പൊലീസ് അറിയിച്ചു.

അവയവ കടത്തിലെ കണ്ണികളും ഇരകളും തമിഴ്നാട്ടിലുണ്ടെന്നാണ് വിവരം. സാമ്ബത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ തെറ്റിധരിപ്പിച്ചിച്ച്‌ വിദേശത്തേക്ക് കയറ്റിയയച്ചായിരുന്നു പ്രതികള്‍ അവയവക്കച്ചവടം നടത്തിയത്.സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്. രാജ്യാന്തര അവയവക്കച്ചവട റാക്കറ്റില്‍പ്പെട്ടയാള്‍ നേരത്തെ മുംബൈയില്‍ പിടിയിലായതോടെയാണ് മലയാളിയായ സബിത്ത് നാസർ അന്വേഷണ സംഘത്തിന്റെ റഡാറിലേക്ക് വരുന്നത്. കൊച്ചി-കുവൈറ്റ്-ഇറാൻ റൂട്ടില്‍ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്ബാശേരിയില്‍ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് പിടികൂടിയത്.എൻ ഐ എയും ഐ ബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു.