മാലിന്യടാങ്കില്‍ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ പ്രവര്‍ത്തന ലൈസൻസ് റദ്ദാക്കും

കോഴിക്കോട്: കോഴിക്കോട് ഹോട്ടല്‍ മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും.ഹോട്ടല്‍ അടച്ച്‌ പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. മുൻകരുതല്‍ ഇല്ലാതെ തൊഴിലാളികളെ ടാങ്കില്‍ ഇറക്കിയതിനാണ് നടപടി. സംഭവത്തില്‍ ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് ഫോറൻസിക് വിഭാഗം ടാങ്കിലെ സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഹോട്ടല്‍ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മാലിന്യ ടാങ്കുകളില്‍ ദാരുണമായി ശ്വാസംമുട്ടി മരിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഒക്സിജൻ മാസ്ക്കുമായി ഇറങ്ങിയാണ് വളരെ ഇടുങ്ങിയ മാലിന്യ ടാങ്കില്‍ നിന്നും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. രണ്ട് തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.