സിസിടിവി ക്യാമറ തകര്‍ത്തെന്ന് സംശയം; അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടി, പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിസിടിവി ക്യാമറ തകര്‍ത്തെന്ന സംശയത്തില്‍ അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടി.വെണ്‍പകല്‍ പൊങ്ങുവിള സ്വദേശി ശശികുമാറിനാണ് മര്‍ദനമേറ്റത്. വീടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തകര്‍ത്തുവെന്ന് ആരോപിച്ചായിരുന്നു അക്രമം. ശശി കുമാറിന്‍റെ ഭാര്യ സുജി റോസിനും മര്‍ദ്ദനമേറ്റു.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. തലയില്‍ ആഴത്തില്‍ പരിക്കേറ്റ ശശികുമാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. സംഭവത്തില്‍ ശശിയുടെ അയല്‍വാസികളായ സുരേഷ്, വിനോദ്, അരുണ്‍ എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. സുരേഷിനെയും വിനോദിനെയും അറസ്റ്റ് ചെയ്തതിട്ടുണ്ട്. സുരേഷിൻ്റെ മകനാണ് വിനോദ്. മറ്റൊരു മകൻ അരുണിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.