വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല സംഭവം, 6 പേര്‍ക്കെതിരെ കേസ്

മുസാഫർപൂർ: വിവാഹാഭ്യർത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്ത സംഭവത്തില്‍ ആറ് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്.കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. ദളിത് വിഭാഗത്തിലുള്ള 14കാരിയുടെ കൊലപാതകം വലിയ രീതിയില്‍ രാഷ്ട്രീയ ചർച്ചകള്‍ക്ക് കാരണമായതിന് പിന്നാലെയാണ് ആറ് പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി 14കാരി തട്ടിക്കൊണ്ട് പോയത്. നേരത്തെ 14കാരിയെ വിവാഹം ചെയ്യണമെന്ന താല്‍പര്യവുമായി ഇയാള്‍ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ താല്‍പര്യത്തോട് 14കാരി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് യുവാവ് 14കാരിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 11ന് രാത്രിയില്‍ സഞ്ജയ് റായി സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.

വീടിന്റെ വാതില്‍ തകർത്ത് അകത്ത് കയറിയ യുവാവ് 14കാരിയെ കത്തിമുനയില്‍ നിർത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു. മൂന്ന് മോട്ടോർ സൈക്കിളുകളിലാണ് യുവാക്കളുടെ സംഘം 14കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയത്. ഓഗസ്റ്റ് 12 രാവിലെ സമീപത്തെ കുളത്തിലാണ് 14കാരിയുടെ മൃതദേഹം വീട്ടുകാർ കണ്ടെത്തിയത്. വായ് മൂടി കെട്ടിയ നിലയില്‍ ശരീരമാസകലം പരിക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കൈകളും കാലും കെട്ടി 14കാരിയെ കുളത്തില്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന പരാതി.

തലയിലും കഴുത്തിലും ഗുരുതരമായ പരിക്കുകളാണ് പെണ്‍കുട്ടിക്ക് ഏറ്റിട്ടുള്ളത്. കുളത്തില്‍ നിന്ന് തന്നെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 14കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഗ്രാമവാസികള്‍ പൊലീസ് നടപടിയെടുക്കാൻ വൈകുന്നുവെന്ന് ആരോപിച്ച്‌ പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.