ചെന്നൈ- എഗ്മൂര്‍ എക്സ് പ്രസില്‍ കുട്ടി പോയി; വിവിധ സ്റ്റേഷനുകളിലേക്ക് കുതിച്ച്‌ പൊലീസ്, അസമിലേക്കും ഒരു സംഘം പോകും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെണ്‍കുട്ടി തസ്മിദ് തംസുമിൻ ചെന്നൈയിലേക്ക് പോയതായി സംശയം.ചെന്നൈ – എഗ്മൂർ എക്സ്പ്രസില്‍ കുട്ടി കയറിയെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് പുറപ്പെട്ടു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയെന്നും ട്രെയിൻ പുറപ്പെടുന്നതിന്ന് അല്‍പ്പം മുമ്ബ് കുട്ടി ചെന്നൈ-എഗ്മൂർ എക്സ്പ്രസില്‍ കയറിയെന്നും പൊലീസ് പറയുന്നു. വിവരത്തെ തുടർന്ന് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം അസമിലേക്കും ഒരു സംഘം പോകും.

പെണ്‍കുട്ടി കന്യാകുമാരിയില്‍ ഇറങ്ങി എന്നായിരുന്നു ഒടുവില്‍ പൊലീസിന് ലഭിച്ച വിവരം. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അനുരാഗ് എന്ന യുവാവാണ് പൊലീസിന് ഈ വിവരം കൈമാറിയത്. ഇതേ പെണ്‍കുട്ടി തന്നെയാണ് തനിക്കൊപ്പമിരുന്ന് യാത്ര ചെയ്തതെന്ന് അനുരാഗ് പറഞ്ഞു. ഇതേ തുടർന്ന് തസ്മിദ് കന്യാകുമാരിയില്‍ ഇറങ്ങി എന്ന നിഗമനത്തിലായിരുന്നു പൊലീസ്. കന്യാകുമാരിയില്‍ തെരച്ചില്‍ ശക്തമാക്കുമെന്ന് തിരുവനന്തപുരം കമ്മീഷണർ അറിയിച്ചിരുന്നു. കന്യാകുമാരി എസ്പിയോട് കൂടുതല്‍ ലോക്കല്‍ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടതായും കമ്മീഷണർ പറഞ്ഞു. എന്നാല്‍ കന്യാകുമാരിയില്‍ ഇറങ്ങിയ പെണ്‍കുട്ടി ചെന്നൈ-എഗ്മോർ എക്സ്പ്രസില്‍ കയറിയെന്നാണ് ഒടുവിലായി പൊലീസ് സ്ഥിരീകരിക്കുന്നത്.

അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് പതിമൂന്നൂകാരിയായ തസ്മിദ് തംസും കഴക്കൂട്ടത്തെ വാടകവീട്ടില്‍നിന്ന് ഇറങ്ങിപ്പോയത് ഇന്നലെ രാവിലെ പത്തുമണിയോടെയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തി ബംഗളൂരു-കന്യാകുമാരി ട്രെയിനില്‍ കയറി. ഈ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത് പുലര്‍ച്ചെ മൂന്നുമണിക്ക് ശേഷമാണ്. ഇന്നലെ ഉച്ചയ്ക്ക് അതേ ട്രെയിനിലുണ്ടായിരുന്ന ബബിത എന്ന വിദ്യാര്‍ഥിനിയാണ് കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ഫോട്ടോ എടുത്തത്. പെണ്‍കുട്ടി കരയുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും കണ്ടതിലെ അസ്വാഭാവികതയായിരുന്നു കാരണം. തസ്മിദിനെ കാണാനില്ലെന്ന വാര്‍ത്ത കണ്ടാണ് ബബിത ഈ ഫോട്ടോ പൊലീസിന് കൈമാറുന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ ഇറങ്ങി വെള്ളമെടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതിനെ സാധൂകരിക്കുന്ന രീതിയിലുളള വിവരമാണ് ലഭിച്ചതും. എന്നാല്‍ കുട്ടി അവിടെ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ടതായാണ് വിവരം.