24 കാരനെ വീട്ടില്‍ നിന്ന് പിടികൂടി: ചില്ലറയല്ല കച്ചവടം, പിടിച്ചത് 31 ലിറ്റര്‍ ചാരായം, 600 ലിറ്റര്‍ കോട

മാന്നാർ: വാറ്റുചാരായവും, കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മാന്നാർ വലിയകുളങ്ങര വാസുദേവം വീട്ടില്‍ വാടകക്ക് താമസിക്കുന്ന ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ പൗവത്തില്‍ കിഴകത്തില്‍ വീട്ടില്‍ സുനില്‍ കുമാറി (24)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.ഇയാളുടെ പക്കല്‍ നിന്നും 31.500 ലിറ്റർ ചാരായവും 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സംഘം പിടിച്ചെടുത്തു. ഓണ വിപണി ലക്ഷ്യമിട്ട് വൻ തോതില്‍ ചാരായം വാറ്റാൻ പ്രതി പ്ലാൻ ചെയ്തിരുന്നു. ഇത് രഹസ്യമായി അറിഞ്ഞ ചെങ്ങന്നുർ എക്സൈസ് സംഘവും തന്ത്രപരമായി ഇയാളെ വലയിലാക്കുകയായിരുന്നു.

സർക്കിള്‍ ഇൻസ്പെക്ടർ എം സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ചെങ്ങന്നൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റ് കണ്ടെത്തി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോണ്‍, ബാബു ഡാനിയേല്‍, ആർ അശോകൻ, ആർ പ്രകാശ്, സിജു പി ശശി, പ്രദീഷ് പി നായർ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കായ പ്രതിയെ റിമാന്‍ഡ് ചെയ്തു.