അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാൻ പൊലീസ്; അടുത്ത് തന്നെ തുണിയും മുടിയിഴകളും തുണിക്കഷ്ണങ്ങളും

പാലക്കാട്: പാലക്കാട് മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാൻ പൊലീസ്. മണ്ണാർക്കാട് പള്ളിക്കറുപ്പില്‍ പള്ളിപ്പറമ്ബില്‍ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.ഇക്കഴിഞ്ഞ ബുധനാഴ്ച തൊഴിലാളികള്‍ കാടുവെട്ടുന്നതിനിടെയാണ് മരച്ചുവട്ടില്‍ അസ്ഥികൂടം കണ്ടത്. ഉടൻ പള്ളിക്കറുപ്പ് പള്ളി ഭാരവാഹികളെ വിവരമറിയിച്ചു. മണ്ണാ൪ക്കാട് പൊലീസും സ്ഥലത്തെത്തി.

വിശദ പരിശോധനയില്‍ മരക്കൊമ്ബിന് മുകളില്‍ തുണിക്കഷ്ണങ്ങളും കണ്ടു. കെട്ടിത്തൂങ്ങാനുപയോഗിച്ച തുണിയാണിതെന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥലത്തുനിന്ന് നീളത്തിലുള്ള മുടിയിഴകള്‍ കണ്ടെത്തി. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം പ്രദേശത്ത് നിന്ന് കാണാതായ അസ്ക്കർ എന്ന യുവാവിന്റെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെ കുറിച്ചും പൊലീസ് അന്വഷണം ഊർജിതമാക്കി. ഫോറൻസിക് വിഭാഗത്തിൻറെ പരിശോധനയ്ക്കു ശേഷം അസ്ഥികൂടം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.