മലപ്പുറം പരാമര്‍ശം; പ്രാഥമിക അന്വേഷണം ആരംഭിച്ചു

കൊച്ചി: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എറണാകുളം സെൻട്രല്‍ പോലീസാണ് അന്വേഷണം ആരംഭിച്ചത്.

അഭിഭാഷകനായ ബൈജു നോയല്‍ സിറ്റി പോലീസ് കമ്മിഷണർക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരന്റെ മൊഴി എടുക്കാൻ വിളിച്ചുവരുത്തി. നോട്ടീസ് നല്‍കിയാണ് മൊഴി രേഖപ്പെടുത്താൻ വിളിച്ചു വരുത്തിയത്. കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു നോയല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

മലപ്പുറം പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട് ആണ് കേരളമെന്നും വർഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം വൻ വിവാദത്തിനിടയാക്കിയിരുന്നു.

പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ വച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. പി ആർ ഏജൻസി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. എന്നാല്‍ അഭിമുഖത്തിന് പി ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ചോദ്യം പ്രസക്തമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി