യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം; പിന്നില്‍ ലഹരിയും സാമ്ബത്തികതര്‍ക്കവുമെന്ന് പൊലീസ്

കൊല്ലം: കൊല്ലം ചിതറയില്‍ പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ മയക്കുമരുന്ന് ലഹരിയും സാമ്ബത്തിക തർക്കവുമെന്ന് പൊലീസ്.പ്രതി ചിതറ സ്വദേശി സഹദിന്റെ വീട്ടില്‍വെച്ചാണ് ഇന്നലെ ഇർഷാദ് കൊല്ലപ്പെട്ടത്. ആഭിചാര ക്രിയകള്‍ പിൻതുടരുന്നയാളാണ് പ്രതിയെന്നും പൊലീസ് വ്യക്തമാക്കി. സഹദിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇന്നലെയാണ് നിലമേല്‍ വളയിടം സ്വദേശി ഇർഷാദിനെ സുഹൃത്തായ സഹദ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. സഹദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അടൂര്‍ പൊലീസ് ക്യാമ്ബിലെ ഹവില്‍ദാറാണ് ഇര്‍ഷാദ്.

രാവിലെ 11 മണിയോടെയാണ് ചിതറ വിശ്വാസ് നഗറിലെ സഹദിൻ്റെ വീട്ടില്‍ ഇർഷാദിൻ്റെ മൃതദേഹം കണ്ടെത്തിയത്. സഹദിൻ്റെ സുഹൃത്താണ് ഇർഷാദ്. സഹദും കുടുംബവും താമസിക്കുന്ന വീട്ടില്‍ ഒരാഴ്ചയായി ഇർഷാദ് വന്നു പോകുന്നത് പതിവായിരുന്നു. മകൻ്റെ പെരുമാറ്റത്തില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ ഇർഷാദിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതെന്ന് സഹദിൻ്റെ പിതാവ് പറഞ്ഞു.

പിന്നാലെ എത്തിയ ആംബുലൻസ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. ചിതറ പൊലീസ് എത്തി സഹദിനെ കസ്റ്റഡിയില്‍ എടുത്തു. ലഹരി കേസില്‍ പ്രതിയാണ് സഹദ്. അടൂർ പൊലീസ് ക്യാമ്ബിലെ ഹവില്‍ദാറാണ് കൊല്ലപ്പെട്ട ഇര്‍ഷാദ്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ ജോലിയില്‍ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. ലഹരിയുടെ പേരിലുള്ള തർക്കമാണോ കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയമുണ്ട്.

വീട്ടില്‍ നിന്നും ആദ്യം ലഭിച്ച കത്തി ഉപയോഗിച്ചല്ല കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് യഥാർത്ഥ ആയുധം കണ്ടെത്താൻ വീടിന് സമീപത്തെ കാട് മൂടിയ സ്ഥലത്ത് പരിശോധന നടത്തി. ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് രക്തം പുരണ്ട കത്തി കണ്ടെത്തിയത്.