കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യ; 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം, പിപി ദിവ്യയെ പ്രതിചേര്‍ത്തു

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസ് എടുക്കാന്‍ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ തടസ്സമില്ലെന്നും ബിഎന്‍എസ് 108 പ്രകാരം കേസ് എടുത്ത് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേര്‍ത്തു. പി പി ദിവ്യയെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അതേസമയം, പിപി ദിവ്യയുടെ വിമര്‍ശനത്തെ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. വിമര്‍ശനം സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

യാത്രയയപ്പ് യോഗത്തിനിടെ പിപി ദിവ്യ നടത്തിയ അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. യാത്രയയപ്പിനുശേഷം രാത്രി മലബാര്‍ എക്സ്പ്രസില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു നവീന്‍ബാബു. അദ്ദേഹത്തെ കൂട്ടാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഭാര്യയും കോന്നി തഹസില്‍ദാരുമായ മഞ്ജുഷയും മക്കളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുകയുംചെയ്തു. നവീനെ കാണാത്തതിനെത്തുടര്‍ന്ന് കുടുംബം കണ്ണൂരിലെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷംസുദ്ദീനെ വിളിക്കുകയും ഇയാള്‍ രാവിലെ പള്ളിക്കുന്നിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ക്വാര്‍ട്ടേഴ്സിലെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്. നവീനിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ചു.

പൊതുദര്ശനത്തിനായി
പത്തനംതിട്ട കളക്ടറേറ്റില്‍ മൃതദേഹം എത്തിച്ചപ്പോള്‍ ഒപ്പം ജോലി ചെയ്തവരും സുഹൃത്തുക്കളും ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക രം?ഗത്തെ നിരവധി പേരാണ് നവീന്‍ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീന്‍ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. 11 മണിയോടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് വിലാപയാത്രയായിട്ടാണ് മൃതദേഹം എത്തിച്ചത്. സംസ്‌കാരം വൈകീട്ടോടെ നടക്കും.