നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു, വിടവാങ്ങിയത് പ്രേം നസീറിൻ്റെ ആദ്യ നായിക

തിരുവനന്തപുരം: പ്രേംനസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ച്‌ നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളം നായികയായി എത്തി. 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. ഇതില്‍ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു.

മദ്രാസില്‍ ആത്മശാന്തി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങവെയാണ് മകളിലേക്ക് കോമളത്തിന് അവസരം ലഭിക്കുന്നത്. നിർമാതാവിന്റെ നിർദ്ദേശ പ്രകാരം അമ്മയും കോമളവും സേലത്തേക്ക് തിരിച്ചു. രത്ന സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് അവർ അബ്ദുള്‍ ഖാദറിനെ കാണുന്നത്. ഒരാഴ്ചത്തെ ഷൂട്ടിങ്ങിന് ശേഷം കോമളം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് അബ്ദുള്‍ ഖാദർ പ്രേം നസീറായി. ഈ അവസരത്തില്‍ കോമളം സിനിമ പൂർണമായും ഉപേക്ഷിച്ചിരുന്നു. ഒപ്പം നസീറിന്റെ ആരാധികമാരില്‍ ഒരാളുമായി.

മകൻ ഷാനവാസിന്റെ വിവാഹത്തിന് ക്ഷണിച്ച്‌ കൊണ്ടുള്ളൊരു കത്ത് നസീർ കോമളത്തിന് അയച്ചിരുന്നു. ‘ആള്‍ക്കൂട്ടത്തിനിടയില്‍ ഞാൻ അദ്ദേഹത്തെ നോക്കുകയായിരുന്നു. പെട്ടെന്ന് കണ്ടു. എന്നെ കണ്ടതും അദ്ദേഹം വേഗം അടുത്തേക്ക് വന്ന് സംസാരിച്ചു. ഇതാണ് എന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം എന്ന് പറഞ്ഞ് നസീര്‍ സാര്‍ എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി കൊടുത്തു. മികച്ച അഭിനേതാവിനെക്കാള്‍ ഉപരി നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം’, എന്നും അന്ന് കോമളം പറഞ്ഞിരുന്നു.