ഉത്തര കൊറിയയില്‍ നിന്ന് വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍; ഇത്തവണ വീണത് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വാസസ്ഥലത്ത്

സോൾ:കുടുംബാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ഉത്തര കൊറിയയും ജനാധിപത്യ രാജ്യമായ ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പണ്ടുമുതല്‍ തന്നെ നിലനില്‍ക്കുന്നതാണ്.

കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയയിലേക്കുള്ള ഉത്തര കൊറിയയുടെ വടക്കൻ മേഖലയിലെ നിർണായക റോഡുകള്‍ ബോംബിട്ട് തകർത്തതായി റിപ്പോർട്ട് പുറത്ത് വന്നതും. ക്ഷിണ കൊറിയയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് റിപ്പോർട്ട്. ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ട് സംഘര്‍ഷാവസ്ഥയെ രൂക്ഷമാക്കിയിരുന്നു. ഇപ്പോള്‍ അവർ അത് വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. ഇത്തവണ ‘മാലിന്യ ബലൂണ്‍’ വീണത് സോളിലെ പ്രസിഡൻഷ്യല്‍ കോംപൗണ്ടിലാണ്.

ശീതയുദ്ധകാലത്തെ മനഃശാസ്ത്ര യുദ്ധതന്ത്രത്തിനു സമാനമായി, മാലിന്യം നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയയിലെ കിം ജോങ് ഉൻ ഭരണകൂടം പറത്തുന്നുണ്ട്. അടുത്തിടെയുണ്ടായ രണ്ടാമത്തെ സംഭവമാണിത്. ബലൂണില്‍നിന്നു വീണ മാലിന്യത്തില്‍ അപകടകരമായ ഒന്നും ഇല്ലായിരുന്നെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ സുരക്ഷാസേന അറിയിച്ചു. പ്രസിഡന്റ് യൂണ്‍ സുക് യോള്‍ ഈ സമയത്ത് അവിടെയുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. പ്രസിഡന്റ് യൂണിനെയും ഭാര്യയെയും വിമർശിക്കുന്ന ലഘുലേഖകള്‍ മാലിന്യത്തിനൊപ്പം ബലൂണുകളില്‍ ഉണ്ടായിരുന്നെന്നു ദക്ഷിണ കൊറിയൻ പത്രമായ ഡോങ്-എ ഇല്‍ബോ റിപ്പോർട്ട് ചെയ്തു. ലക്ഷ്യസ്ഥലങ്ങളില്‍ കൂടുതല്‍ കൃത്യതയോടെ ബലൂണുകള്‍ ഇടാൻ ഉത്തര കൊറിയ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയതായും സൂചനയുണ്ട്.

എന്നാല്‍, നിശ്ചിത ലക്ഷ്യങ്ങളില്‍ ബലൂണുകള്‍ ഇടാൻ ഉത്തര കൊറിയയ്ക്കു സാങ്കേതികവിദ്യ ഇല്ലെന്നാണു വിദഗ്ധർ പറയുന്നത്. ഈ മാസം 3 തവണ പ്യോങ്‌യാങ്ങില്‍ പ്രചാരണ ലഘുലേഖകള്‍ ഡ്രോണുകള്‍ വഴി അയച്ചതായി ദക്ഷിണ കൊറിയയെ ഉത്തര കൊറിയ കുറ്റപ്പെടുത്തിയിരുന്നു. വീണ്ടും സംഭവിച്ചാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന‌ു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡ്രോണുകള്‍ അയച്ചോ ഇല്ലയോ എന്നു ദക്ഷിണ കൊറിയ സ്ഥിരീകരിച്ചിട്ടില്ല. പൗരന്മാരുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ അന്ത്യമാകുമെന്നു ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കി.