കല്യാണം കഴിഞ്ഞ് 3 ദിവസം, നവവധുവിന്‍റെ 52 പവൻ കൈക്കലാക്കി പണയം വെച്ചു, 13.5 ലക്ഷവുമായി മുങ്ങി; യുവാവ് പിടിയില്‍

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ നവ വധുവിന്‍റെ സ്വർണ്ണം പണയം വച്ച്‌ പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.നെയ്യാറ്റിൻകര കലമ്ബാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34) വാണ് അറസ്റ്റിലായത്. 2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിനിയായ യുവതിയും ഫിസിയോതെറാപിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹശേഷം മൂന്നാംനാള്‍ തന്‍റെ കൈവശമുണ്ടായിരുന്ന 52 പവന്റെ സ്വർണാഭരണങ്ങള്‍ നിർബന്ധിപ്പിച്ച്‌ പണയം വെച്ച്‌ 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കി മുങ്ങിയെന്നാണ് ഭാര്യയുടെ പരാതി .

യുവതിയുടെ ജാതകദോഷം മാറാൻ പൂജ നടത്തണമെന്നും ഇതിനായി ഒരു ലക്ഷം രൂപ യുവതി നല്‍കണമെന്ന് അനന്തുവിനെ അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. കൂടാതെ വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരില്‍ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി കലഹമുണ്ടാക്കിയിരുന്നതായും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയതായും വധു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ അനന്തുവിന്റെ പിതാവ് ശശി, മാതാവ് സുരേഷ്‌കുമാരി, സഹോദരൻ അമല്‍ എന്നിവർക്കെതിരെ ഇക്കഴിഞ്ഞ മാർച്ചില്‍ പൊലീസ് കേസെടുത്തു. ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. കേരളത്തില്‍ പലയിടങ്ങളിലായും ബെംഗളൂരുവിലും മാറിമാറി ഒളിവില്‍ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നാണ് ഇയാളെ വർക്കല പൊലീസ് പിടികൂടിയത്. പ്രതിയെ വർക്കല കോടതിയില്‍ ഹാജരാക്കി.