ഗാസ അമേരിക്ക ഏറ്റെടുക്കും, എല്ലാ പലസ്തീന്‍കാരും ഒഴിഞ്ഞുപോണമെന്ന് ട്രംപ് ; അംഗീകരിക്കില്ലെന്ന് ഹമാസ്
വാഷിങ്ടണ്‍: യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്നുമാണ് ട്രംപ് പറഞ്ഞത്. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നിര്‍ണായക കൂടിക്കാഴ്ചയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാരാറിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഗാസയെ പുനര്‍നിര്‍മ്മിച്ച് മനോഹരമാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. ഗാസക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ല. അതിനാല്‍ ഈജിപ്ത്, ജോര്‍ഡന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ പലസ്തീന്‍കാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോര്‍ദാന്‍ രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം.
അതേസമയം, ചര്‍ച്ചകള്‍ക്ക് ശേഷം ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ പുകഴ്ത്തി. ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്. ട്രംപിന്റെ നേതൃത്വ പാഠവത്തെ പ്രശംസിച്ച നെതന്യാഹു, ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചതെന്നും ഇത് ചരിത്രമാകുമെന്നും വ്യക്തമാക്കി.
ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മര്‍ദവും കാര്യങ്ങള്‍ ഇവിടെ വരെ എത്തിക്കാന്‍ ഇസ്രയേലിനെ സഹായിച്ചതെന്ന് നെതന്യാഹു പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവന്‍ അമേരിക്കയില്‍ എത്തുന്നത്. രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അടുത്താഴ്ച ആരംഭിക്കും.
അതേസമയം പലസ്തീന്‍കാര്‍ ഗസ്സ വിടണമെന്ന ട്രംപിന്റെ നിര്‍ദേശം ഹമാസ് തള്ളി. ട്രംപിന്റേത് ഗാസയില്‍ പിരിമുറുക്കം സൃഷ്ടിക്കാനുള്ള കുറിപ്പടിയാണെന്ന് ഹമാസ് പ്രതികരിച്ചു. ഗാസക്കെതിരായ അതിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും മാതൃ രാജ്യത്തു നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.