ആമ്പല്‍ച്ചന്തവുമായി വെഞ്ചാലി കാഴ്ച കൗതുകം ഏറെയാണ്

തിരൂരങ്ങാടി: പാടം നിറഞ്ഞ ആമ്പല്‍ച്ചന്തവുമായി വെഞ്ചാലി കാഴ്ച ഒരുക്കുമ്പോള്‍ കൗതുകം ഏറെയാണ്. പതിവുകളെല്ലാം മാറ്റിമറിച്ച് ചുവന്ന ആമ്പല്‍ പൂക്കളാണ് വെഞ്ചാലി പാടത്തെ സമൃദ്ധമാക്കുന്നത്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലിലാണ് ചുവന്ന ആമ്പല്‍ പൂക്കള്‍ വിരിഞ്ഞത്. ഏക്കര്‍ കണക്കിന് വയലില്‍ ആമ്പല്‍ സാന്നിധ്യമുണ്ട്. ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ഈ ചുവന്ന സൗന്ദര്യം ആസ്വദിക്കാനെത്തുന്നുണ്ട്.


പതിനഞ്ച് വര്‍ഷത്തോളമായി ഇവിടെ ചുവപ്പ് ആമ്പല്‍ വിരിയാന്‍ തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യകാലങ്ങളില്‍ വെള്ളനിറത്തിലുള്ള ആമ്പലായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ചെറുമുക്ക് പ്രദേശക്കാരില്‍ ഒരാള്‍ ചുവന്ന ആമ്പലല്‍ വിത്ത് വയലില്‍ പാകുകയായിരുന്നു. രാവിലെ അഞ്ചിനുശേഷം വിരിയുന്ന ചുവന്ന ആമ്പല്‍പൂക്കള്‍ പകല്‍ പത്തരവരെ വാടാതെ നില്‍ക്കും. വെളുത്ത ആമ്പല്‍ വൈകിട്ടുവരെ വിരിഞ്ഞ് നില്‍ക്കാറുണ്ട്.
കോവിഡ് പ്രതിസന്ധിയിലും നിരവധി പേര്‍ സന്ദര്‍ശകരായി എത്തുന്നുണ്ട്. ചെറുമുക്ക് പള്ളിക്കത്തായം വയലോര റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി ചുവന്ന ആമ്പല്‍ പൂക്കളും പറിച്ച് കാഴ്ചക്കാര്‍ പോവുന്നത് നിത്യകാഴ്ച. കല്യാണ ബൊക്ക, മാല മുതലായവക്ക് രാവിലെതന്നെ പൂവ് പറിക്കാനായും ഒട്ടേറെപേര്‍ എത്തുന്നുണ്ടെന്ന് പ്രദേശവാസിയും നാട്ടുകാര്യം കൂട്ടായ്മ സെക്രട്ടറിയുമായ മുസ്തഫ ചെറുമുക്ക് പറഞ്ഞു.