വീട്ടുജോലിക്കാരിയെ സ്‌പോണ്‍സര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

ദുബൈ: പ്രവാസി വീട്ടുജോലിക്കാരിയെ സ്‌പോണ്‍സര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ദുബൈയിലാണ് സംഭവം. സ്‌പോണ്‍സര്‍ ശാരീരികമായി അതിക്രമിച്ചതാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

 

ബാത്ത്‌റൂമില്‍ ബോധം കെട്ട് വീണെന്ന് പറഞ്ഞാണ് അറബ് സ്‌പോണ്‍സര്‍ ഏഷ്യന്‍ വംശജയായ യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ അല്‍ ജല്ലാഫ് പറഞ്ഞു. 35 കിലോഗ്രാം മാത്രമായിരുന്നു യുവതിയുടെ ഭാരം. ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. സംഭവം പുറത്തറിയിക്കുന്നതിന് രണ്ടുദിവസം മുമ്പ് യുവതി മരിച്ചെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നെഞ്ചില്‍ ഭാരമുള്ള എന്തോ വസ്തു കൊണ്ട് അടിച്ചതാണ് മരണ കാരണമായതെന്നും പോഷകാഹാര കുറവ് മൂലം യുവതി വളരെയധികം ക്ഷീണിതയായിരുന്നെന്നും ദുബൈ പൊലീസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

യുവതിയുടെ മരണകാരണം അറിയില്ലെന്ന് സ്‌പോണ്‍സര്‍ ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് ഇയാളുടെ ഭാര്യ സത്യം തുറന്ന് പറയുകയായിരുന്നു. ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

 

ജോലിക്കാരിയുമായി സ്‌പോണ്‍സര്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരന്നു. ജോലി നഷ്ടമായതോടെ ഭര്‍ത്താവിന്റെ മാനസിക നില മോശമായെന്ന് സ്‌പോണ്‍സറുടെ ഭാര്യ പറഞ്ഞു. ചെറിയ കാരണങ്ങള്‍ക്ക് പോലും യുവതിയെ മര്‍ദ്ദിക്കുമായിരുന്ന സ്‌പോണ്‍സര്‍ ഇവരുടെ ശരീരത്തില്‍ കത്തിച്ച സിഗരറ്റ് കൊണ്ട് പൊള്ളിക്കുമായിരുന്നെന്ന് ദുബൈ പൊലീസിലെ ക്രിമിനല്‍ റിസേര്‍ച്ച് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അദെല്‍ അല്‍ ജോക്കെര്‍ പറഞ്ഞു