മിസ്റ്റീരിയസ് ഹാക്കേഴ്‌സ്’ ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു.

മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോണ്‍, ഫ്‌ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന ‘മിസ്റ്റീരിയസ് ഹാക്കേഴ്‌സ്’ ഗ്രൂപ്പ് അഡ്മിനെ മഞ്ചേരി പോലിസ് മഹാരാഷ്ട്രയിലെ നന്ദേദില്‍ നിന്നും അറസ്റ്റ് ചെയ്തു.

മഞ്ചേരി സ്വദേശിയുടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസില്‍ മഹാരാഷ്ട്ര നന്ദേദ് സ്വദേശിയായ ഓംകാര്‍ സഞ്ചയ് ചതര്‍വാഡ് (20 വയസ്സ്) എന്നയാളെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മഞ്ചേരി പോലിസ് മഹാരാഷ്ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബര്‍ മാസം പന്ത്രണ്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. കാലത്ത് ഉറക്കമുണര്‍ന്ന പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ചെറിയ ചെറിയ സംഖ്യകളായി പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത് സംബന്ധിച്ച മെസ്സേജുകള്‍ കണ്ട് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്കിയതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി പിടിയിലാകുന്നത്.

ഇയാളെ കണ്ടെത്തുന്നതിന് മുമ്പ് പോലിസ് സംഘം മഹാരാഷ്ട്രയില്‍ എത്തിയ സമയം ഇയാള്‍ കൂട്ടാളികള്‍ പിടിയിലായ വിവരം അറിഞ്ഞ് സ്ഥലത്തുനിന്നും മുങ്ങിയതിനാല്‍ അറസ്റ്റ് ചെയ്യാനായിരുന്നില്ല.

ഈ കേസില്‍ നേരിട്ട് ബന്ധമുള്ള താനെയില്‍ താമസിക്കുന്ന ഭരത് ഗുര്‍മുഖ് ജെതാനി (20 വയസ്സ്), നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ (20 വയസ്സ്) എന്നിവരെ കഴിഞ്ഞ നവമ്പര്‍ മാസം മഞ്ചേരി പോലിസ് മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നതും ഇവരിപ്പോള്‍ ജയിലിലാണ്.

വിവിധ ഫിഷിംഗ് വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് യൂസര്‍ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുന്ന പ്രതികള്‍ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങള്‍ നല്കി വസ്തുക്കള്‍ വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ ഓണ്‍ലൈന്‍ വഴി വില്പന നടത്തിയാണ് പ്രതികള്‍ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാല്‍ എളുപ്പത്തില്‍ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തില്‍ സമര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യുന്നത്. ഇതുകൂടാതെ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് പോലോത്ത ഇവാലറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകള്‍ നേരിട്ട് തട്ടിയെടുക്കുന്നുമുണ്ട്. ഇതര വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത സിം കാര്‍ഡുകളും വ്യാജ ഐപി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവര്‍ ഹാക്കിംഗ് നടത്തിവന്നിരുന്നത്. ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനായി പോലിസ് സംഘം കഴിഞ്ഞ ഒരു മാസത്തോളമായി മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് താമസിച്ചുവരികയായിരുന്നു. ഹാക്കിംഗിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഢംഭര ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്.

ഇപ്പോള്‍ അറസ്റ്റ് ചെയ്ത പ്രതിയാണ് തട്ടിപ്പിനാവശ്യമായ ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്.

അര്‍ദ്ധരാത്രിക്ക് ശേഷം പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് പ്രതികള്‍ അക്കൗണ്ടില്‍ നിന്നും പണം ഹാക്ക് ചെയ്യുന്നത്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സംബന്ധിച്ച മെസ്സേജുകള്‍ ലഭിക്കുകയാണെങ്കില്‍ ഇരകള്‍ അത് അറിയരുതെന്നതിനാലാണ് പുലര്‍ച്ചെ സമയങ്ങള്‍ ഇവര്‍ തിരഞ്ഞെടുക്കുന്നത്.

ഹാക്കിംഗ് ടൂള്‍സ്, ഹാക്ക് ചെയ്ത വിവരങ്ങള്‍ മുതലായവ ഷെയര്‍ ചെയ്യാനായി ഇവര്‍ ക്രിയേറ്റ് ചെയ്ത ‘മിസ്റ്റീരിയസ് ഹാക്കേഴ്‌സ്’ ഗ്രൂപ്പില്‍ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസര്‍ ഐഡികളും പാസ് വേഡുകളും ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

നിരവധി ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും, ഇവാലറ്റുകളില്‍ നിന്നും ഇവര്‍ പണം ഹാക്ക് ചെയ്തതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ കെ. സല്‍മാന്‍, എം.പി. ലിജിന്‍, കെ.വി. ജുനൈസ് ബാബു എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.