മലപ്പുറം, കോൺഗ്രസ് പട്ടിക അന്തിമഘട്ടത്തിലേക്ക് !

എല്ലാ കാലത്തും സംസ്ഥാനത്തെ യു.ഡി.എഫ് മുന്നേറ്റത്തെ നയിക്കുന്ന മലപ്പുറത്ത് കോൺഗ്രസിനു പക്ഷെ പലപ്പോഴും അതിൻ്റെ നേട്ടങ്ങൾ ലഭിക്കാറില്ല. ഇത്തവണ കേരളത്തിൽ യു.ഡി.എഫ് ഭരണമുണ്ടാകണമെങ്കിൽ 2001 ന് സമാനമായ നൂറു ശതമാനം വിജയമാണ് ജില്ലയിൽ നിന്ന് കോൺഗ്രസ് ലക്ഷ്യമിടുന്നത്. നിലമ്പൂർ, തവനൂർ, പൊന്നാനി തിരിച്ചുപിടിക്കാനാവുമെന്നും വണ്ടൂർ വലിയ ഭൂരിപക്ഷത്തിന് നിലനിർത്താൻ കഴിയുമെന്നുമാണ് എ.ഐ.സി.സി വിലയിരുത്തുന്നത്.

 

നിലമ്പൂർ

 

2016 ന് സമാനമായി ആര്യാടൻ ഷൗക്കത്തും, വി.വി പ്രകാശും സീറ്റിനു വേണ്ടി ജീവൻമരണ പോരാട്ടം നടത്തുന്നു. കെ.മുരളീധരൻ്റെ രാഷ്ട്രീയ പ്രവേശന കാലത്ത് മക്കൾ രാഷ്ട്രീയത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് വലിയ കൈയ്യടി നേടിയ ആര്യാടൻ മുഹമ്മദ്, വാർദ്ധക്യത്തിൻ്റെ അവശതകൾക്കിടയിലും സ്വന്തം മകന് വേണ്ടിയുള്ള അവസാന വട്ട യുദ്ധത്തിലാണ്.

ആര്യാടൻ ഷൗക്കത്ത്

ഡി.സി.സി പ്രസിഡണ്ട് എന്ന നിലയിൽ പരാജയമാണെങ്കിലും നിലമ്പൂരിൽ ഷൗക്കത്തിനെ പോലെ ജനകീയ അതൃപ്തി പ്രകാശ് നേരിടുന്നില്ലെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്. വിജയത്തിനു വേണ്ടി ദാഹിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അട്ടിമറിശ്രമങ്ങൾ വിലപ്പോവില്ലെന്ന ബോധ്യത്തിൽ നേതൃത്വം എത്തിച്ചേരുന്ന പക്ഷം വി.വി.പ്രകാശ് സ്ഥാനാർത്ഥിയായേക്കും. ഇ മുഹമ്മദ് കുഞ്ഞി, വി.എസ്.ജോയ് തുടങ്ങിയവരും അവസരം തേടുന്നുണ്ട്.

വി.വി പ്രകാശ്

വണ്ടൂർ.

 

വണ്ടൂരിൽ കാൽ നൂറ്റാണ്ട് തികക്കാൻ ഒരുങ്ങുന്ന എ.പി.അനിൽ കുമാറിന് ഇത്തവണയും വെല്ലുവിളികളില്ല. തുടർച്ചയായി മത്സരിച്ചു പോരുന്ന പല എം.എൽ.എ മാരും മണ്ഡലം നിലനിർത്തുന്നതിലെ നിർണ്ണായക ഘടകമാണെങ്കിലും യു.ഡി.എഫിൻ്റെ ശക്തി ദുർഗ്ഗമായ വണ്ടൂരിൽ ആരു മത്സരിച്ചാലും ജയിക്കുമെന്നതാണ് യാഥാർത്ഥ്യം. അനിൽകുമാർ യുവത്വത്തിനു വഴി മാറണമെന്ന ചിന്ത അതു കൊണ്ടു തന്നെ അണികൾക്കിടയിൽ സജീവമാണ്. ഏലംകുളം പഞ്ചായത്ത് പ്രസിഡണ്ട് സി.സുകുമാരൻ, കെ.പി.സി.സി അംഗം അഡ്വ. ശിവരാമൻ എന്നിവർ ചർച്ചകളിൽ നിറയുന്നുണ്ട്.

അനിൽകുമാർ

തവനൂർ

 

2011 ൽ രൂപീകൃതമായതു മുതൽ കെ.ടി.ജലീലിലൂടെ എൽ.ഡി.എഫ് കുത്തകയാക്കിയ മണ്ഡലമാണ് തവനൂർ. വി.വി പ്രകാശും, ഇഫ്തികറുദ്ദീനുമായിരുന്നു പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികൾ.ആദ്യ ഊഴം സി.ഹരിദാസിനു നൽകിയിരുന്നുവെങ്കിൽ മണ്ഡലം പിടിക്കാമായിരുന്നുവെന്ന് പല കോൺഗ്രസ് പ്രവർത്തകരും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.

റിയാസ് മുക്കോളി

എ ഗ്രൂപ്പ് വിഹിതത്തിലുള്ള മണ്ഡലം, യൂത്ത് കോൺ. അക്കൗണ്ടിലാണ് കഴിഞ്ഞ തവണ നൽകിയത്. ഈ മാനദണ്ഡങ്ങൾ കണക്കുകളെ റിയാസ് മൂക്കോളിക്ക് അനുകൂലമാക്കുന്നുണ്ട്. വിജയ സാധ്യതക്ക്, ഗ്രൂപ്പിനെക്കാൾ മുൻതൂക്കം ലഭിക്കുന്ന നിലവിലെ സാഹചര്യത്തിൽ, വിപുലമായ ദൽഹി ബന്ധങ്ങളും പ്രായത്തിൻ്റെ ആനുകൂല്യവുമുള്ള കെ.പി.സി.സി സെക്രട്ടറി കെ.പി.നൗഷാദ് അലി കറുത്ത കുതിരയാവാനുള്ള സാധ്യതകളുമുണ്ട്.

 

 പൊന്നാനി

 

രണ്ടു തവണ പൊന്നാനിയിൽ പരാജയം രുചിച്ച പി.ടി.അജയ് മോഹൻ ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഐ ഗ്രൂപ്പിലെ ചേരിതിരിവുകൾ പോലും പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ സ്വാധീനിച്ചേക്കും. കെ.സി.വേണുഗോപാലിൻ്റെ നോമിനിയായി അഡ്വ.എ.എം.രോഹിതും,

എ എം രോഹിത്

രമേശ് ചെന്നിത്തലയുടെ നോമിനിയായി സിദ്ദിഖ് പന്താവൂർ, യു.കെ.അഭിലാഷ് എന്നിവർ രംഗത്തുണ്ട്. ശ്രീധരൻ മാസ്റ്റർ, വി.സെയ്തുമുഹമ്മദ് തങ്ങൾ തുടങ്ങിയ പഴയ താരങ്ങൾ

സിദ്ദിഖ് പന്താവൂർ

സ്ഥാനാർത്ഥിയാവണമെന്നാണ് അജയ് മോഹൻ്റെ മനസ്സിലിരുപ്പ്. 2001 ന് ശേഷം ജയിച്ചിട്ടില്ലാത്ത പൊന്നാനി ഇത്തവണ കോൺഗ്രസിന് അഭിമാനപ്രശ്നമാണ്.