കോഴിക്കോട് രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക്; കനത്ത നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക്. ബീച്ചുകളില്‍ ഏഴു മണിവരെയായിരിക്കും സന്ദര്‍ശകര്‍ക്ക് പ്രവേശനം. കലക്ടര്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ വ്യാപനം കൂടുതല്‍. ഇത് തടയാനാണ് കടുത്ത നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയോഗങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. കൂടുതല്‍ ആളുകള്‍ എത്തിയാല്‍ ബീച്ചുകള്‍ അടച്ചിടും. അറുപതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനമില്ല.

ബസുകളില്‍ നിന്നുയാത്രചെയ്യാന്‍ അനുവദിക്കില്ല. അങ്ങനെ ഉണ്ടായാല്‍ പൊലിസും മോട്ടോര്‍ വാഹനവകുപ്പും നടപടിയെടുക്കും. വിവാഹം , ശവസംസ്കാര ചടങ്ങുകളിലും ആളുകള്‍ക്ക് നിയന്ത്രണമുണ്ട്. തുറസായ സ്ഥലങ്ങളില്‍ 200 പേര്‍ക്കും അടച്ചിട്ട മുറിയില്‍ 100 പേര്‍ക്കും പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ 100 പേരില്‍ കൂടരുത്. രോഗവ്യാപനം തടയാനായി നാളെ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മെഗാ വാക്്സീനേഷന്‍ ക്യാമ്പും പരിശോധനാ ക്യാമ്പും നടത്തുന്നുണ്ട്.ജില്ലയില്‍ 5225 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.