ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എത്തുന്നവർക്ക് കടമ്പകൾ ഏറെ

കൊച്ചി: ഒമിക്രോണിൽ കേരളവും ജാഗ്രതയിൽ. വിമാനത്താവളത്തിൽ കോവിഡിന്റെ പുതിയ വകഭേദത്തിനെതിരെ കർശന പരിശോധനകൾ നടത്തും. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ 7 ദിവസം കർശനമായി ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. ഇവർ കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശവും സംസ്ഥാനത്തിനു ലഭിച്ചു. ഇതും നടപ്പാക്കും.

ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരിൽ 5 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തണമെന്നും എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം നൽകണമെന്നും കേന്ദ്ര നിർദ്ദേശമുണ്ട്. ഇവർ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം.

ക്വാറന്റൈൻ തീരുമ്പോഴും ആർടിപിസിആർ പരിശോധന നടത്തണം. പുതിയ വകഭേദം കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്നു കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒമിക്രോണിന് അതീവ വ്യാപന ശേഷിയാണുള്ളത്. കേന്ദ്രസർക്കാർ തൽക്കാലം പൊതുമാർഗരേഖ നൽകിയിട്ടില്ലെങ്കിലും യുകെ, യൂറോപ്യൻ രാജ്യങ്ങൾ, ഇസ്രയേൽ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്‌വെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അധികസുരക്ഷ ഉറപ്പാക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. ഇവരെ സംസ്ഥാനത്തു കൃത്യമായി നിരീക്ഷിക്കും.

അതിനിടെ, ഇന്നലെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയ 94 ആഫ്രിക്കൻ സ്വദേശികളിൽ 2 പേർ കോവിഡ് പോസിറ്റീവ് ആണെന്നും ഇത് ഒമിക്രോൺ അല്ല, ഡെൽറ്റ വകഭേദമാണെന്നു സ്ഥിരീകരിച്ചെന്നും ഇവർക്ക് കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പുതിയ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പഠനം നടത്തുകയാണ്. എല്ലാവരും മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ കണ്ടെത്തിയതിൽ വച്ച് കോവിഡ് രോഗാണുക്കളിൽ ഏറ്റവും അപകടകാരിയാണ് ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് എത്തിയിരുന്നു. പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന ഗ്രീക്ക് പേരാണ് നൽകിയത്. ബി.1.1.529 ഡെൽറ്റാ വകഭേദത്തിന്റെ വിഭാഗത്തിൽ വരുന്ന അത്യന്തം അപകടകരമായ വകഭേദമാണ്. അതിവേഗം പടരാനും ഇടയാക്കുന്നതാണ് ഒമിക്രോൺ വകഭേദം.എവിടെയാകും ഈ വകഭേദം പടർന്നുപിടിക്കുകയെന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് തീരുമാനത്തിലെത്താനായിട്ടില്ല.

എന്നാൽ ഈ വകഭേദം വന്ന ചിലരിൽ യാതൊരു ലക്ഷണവും പ്രകടമാകുന്നില്ല എന്നതും ആശങ്കയുണർത്തുന്നു. കൊവിഡിന്റെ മുൻ വകഭേദങ്ങളും അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വ്യാപകമായി പ്രചരിച്ചിരുന്നില്ല. ബീറ്റാ വകഭേദം ഇത്തരത്തിലൊന്നാണ്. ഇതുപോലെയാണോ ഒമിക്രോൺ എന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് വ്യക്തതയില്ല.