കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കണ്ണൂർ സ്വദേശി പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ക്യാപ്‌സൂൾ രൂപത്തിലാക്കിയ 1.037 കിലോ സ്വർണവുമായി കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്ന യാത്രികനാണ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്. കണ്ണൂർ വെട്ടംപൊയിൽ എ.പി മൻസിൽ മുഹമ്മദ് റാസിയാണ് (33) കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണമിശ്രിതവുമായി പിടിയിലായത്.


ഇയാളെ സ്വീകരിക്കാനെത്തിയ കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് എ.പി. നിസാറിനെയും (36) പൊലീസ് പിടികൂടി. ജിദ്ദയിൽനിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് റാസി കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്നെങ്കിലും നേരത്തേ വിവരം ലഭിച്ച് കാത്തിരുന്ന പൊലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. പിടികൂടിയ സ്വർണത്തിന് 50 ലക്ഷം രൂപ വില വരും. ഇവർ പോകാനുപയോഗിച്ച വാഹനവും പിടിച്ചെടുത്തു. പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്ക് കസ്റ്റംസിന് കൈമാറും.

