ദ്രൗപതി മുർമു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി; സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഗോത്ര വനിത


ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തു. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഗോത്ര വനിതയാണ് ദ്രൗപതി മുർമു. 540 എംപിമാരുടെ പിന്തുണയാണ് ദ്രൗപതി മുർമുവിനു ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ 208 എംപിമാരാണ് പിന്തുണച്ചത്. പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരാണ് പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൻ്റെ ഭാഗമായത്. ഇന്ന് രാവിലെ 11 മണി മുതൽ പാർലമെൻ്റ് മന്ദിരത്തിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

അധ്യാപികയില്‍ നിന്ന് രാഷ്ട്രപതി പദവിയിലേയ്ക്ക്; ആരാണ് ദ്രൗപദി മുര്‍മു?
പാർലമെൻ്റ് അംഗങ്ങളുടെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആകെയുള്ള 776 പാർലമെൻ്റ് അംഗങ്ങളിൽ 771 അംഗങ്ങൾക്കാണ് വോട്ടുണ്ടായിരുന്നത്. 763 എംപിമാർ വോട്ടു രേഖപ്പെടുത്തി. എട്ടുപേർ വോട്ടു ചെയ്തിരുന്നില്ല. 15 പേരുടെ വോട്ടുകൾ അസാധുവായെന്ന് രാജ്യസഭാ സെക്രട്ടറി ജനറൽ അറിയിച്ചു. ഇതോടെ 748 പേരുടെ വോട്ടാണ് സാധുവായത്. പാർലമെൻ്റിൻ്റെ ഇരുസഭകളിലുമായി 395 വോട്ടുകളാണ് ബിജെപിക്കുള്ളത്. ഇതിനേക്കാൾ 145 വോട്ടുകൾ കൂടി മുർമുവിൻ്റെ ബാലറ്റിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചു. കേരളത്തിലെ നിയമസഭയിൽ നിന്ന് ദ്രൗപദി മുർമുവിന് 152 വോട്ട് മൂല്യം എന്ന നിലയിൽ ഒരു വോട്ടാണ് ലഭിച്ചത്. ഇതോടെ കേരളത്തിലും ക്രോസ് വോട്ടിങ്ങ് നടന്നതായാണ് വ്യക്തമാകുന്നത്. പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ ദ്രൗപദി മുർമുവിന് ലഭിച്ചെങ്കിലും സ്വന്തം സംസ്ഥാനമായ ഒഡിഷയിൽ നിന്ന് ഒൻപത് വോട്ടുകൾ യശ്വന്ത് സിൻഹക്ക് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് നടന്നത്.