സൗദിയുമായി ലയണൽ മെസിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്ന ഇടവേളയിൽ അവർ മകന് പേരിട്ടു…ഒരു ഇതിഹാസത്തിന്റെ പേര്

അർജൻറീന സൗദി ലോകകപ്പ് പോരാട്ടത്തിനിടെ തൃശൂർ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പേരിടൽ.

 

സൗദിയുമായി ലയണൽ മെസിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്ന ഇടവേളയിൽ ഷനീർ-ഫാത്തിമ ദമ്പതികളുടെ മകന് പേരിട്ടു. ജനിച്ച് ഇരുപത്തിയെട്ടാം നാളിൽ മൂന്ന് വട്ടം അവൻറെ ചെവിയിൽ ആ പേര് ഷനീർ ചൊല്ലിക്കൊടുത്തു. ഐദിൻ മെസി.

 

അർജൻറീനയോടുള്ള ഒടുങ്ങാത്ത ആരാധനയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. തിങ്ങിനിറഞ്ഞ ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിൽ

ആയിരുന്നു പേരിടൽ ചടങ്ങ്.

 

പേരിടൽ ചടങ്ങിന് ശേഷം അർജന്റീനിയൻ പതാകയുടെ നിറമുള്ള കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്

അടക്കമുള്ളവർ ചടങ്ങിനെത്തിയിരുന്നു. സൌദിയോടുള്ള മത്സരം പരാജയമായെങ്കിലും ലോകകപ്പിൽ മെസിയിലൂടെ തിരിച്ചുവരവുസാധ്യമാകുമെന്ന

പ്രതീക്ഷയിലാണ് കുഞ്ഞുമെസിയും മാതാപിതാക്കളും മടങ്ങിയത്.