കളിയും ചിരിയുമായി കുട്ടികൾ; സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായി കുട്ടികൾ സ്കൂളിലേക്ക് എത്തി. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ് സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതു വിദ്യാഭാസ മന്ത്രി വി., ശിവൻകുട്ടി ചടങ്ങളിൽ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. ആദ്യാക്ഷരം നുണയാനെത്തിയ കുട്ടികൾക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയും ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു 2023 -24 അദ്ധ്യായന വര്‍ഷത്തെ കലണ്ടര്‍ പ്രകാശനവും ചെയ്‌തു.

കുട്ടികൾ ആർത്തുല്ലസിച്ച് സ്കൂളിൽ എത്തിയതായി ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പഴയ കാഴ്ചകൾ മാറിയതായും കേരളത്തിന്റെ വിദ്യാഭാസ മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടായി. ആയിരക്കണക്കിന് കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന് വേണ്ടി ചെലവഴിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി.

 

സ്ക്കൂളിന്റെ ആദ്യ പടി ചവിട്ടുന്ന കുരുന്നോമനകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു എല്ലായിടത്തും. ഇതിലൂടെ ആദ്യമായി എത്തുന്ന കുട്ടികളിൽ സ്കൂളിനോടുള്ള അപരിചിതത്വം ഒഴിവാക്കാൻ സാധിച്ചു. സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവത്തിനൊപ്പം ജില്ലാതലത്തിലും സ്കൂൾതലത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.

വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സർക്കാർ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നൽകും. സ്‌കൂൾബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതൽ ട്രാഫിക് പോലീസിന്റെ സേവനവും ഉറപ്പാക്കി.