തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍ ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ട്രെയിനിന് സമീപത്ത് നിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി വേഗത്തില്‍ തീയണച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. തീപിടിച്ച ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന പാളത്തിന്റെ നേരെ എതിര്‍വശത്താണ് പെട്രോളിയം സംഭരണ കേന്ദ്രമെന്നത് അപകടസാധ്യതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചു. കേന്ദ്ര ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

 

എലത്തൂരില്‍ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. തീവച്ചതെന്ന നിഗമനത്തില്‍ തന്നെയാണ് ആര്‍പിഎഫ്. ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണ്.

പുക ഉയര്‍ന്ന ഉടനെ ബോഗി വേര്‍പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും റെയില്‍വേ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിന് മുന്‍പ് അജ്ഞാതന്‍ കാനുമായി ബോഗിക്ക് അടുത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ട്രെയിനിന് ആസൂത്രിതമായി തീവയ്ക്കുകയായിരുന്നു എന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണിത്.