കണക്കു തീർക്കാൻ ദ്രാവിഡും രോഹിത്തും; ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ പോരാട്ടം

 

പൂനെ: ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യൻ കോച്ച് രാഹുല്‍ ദ്രാവിഡിന് 16 വര്‍ഷം മുമ്പുള്ള ഒരു കടം വീട്ടാനുണ്ട്. 2007ലെ ലോകകപ്പില്‍ ഇന്ത്യയെയും കോടിക്കണക്കിന് ആരാധകരെയും ഞെട്ടിച്ച് ബംഗ്ലാദേശ് ദ്രാവിഡ് നയിച്ച ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ ലോകകപ്പെന്ന സ്വപ്നം മാത്രമായിരുന്നില്ല പൊലിഞ്ഞത് ആദ്യ റൗണ്ടില്‍ പുറത്താകുക എന്ന നാണക്കേട് കൂടി ഇന്ത്യയുടെ പേരിലായി. അന്ന് ഇന്ത്യന്‍ നാായകനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ന് ഇന്ത്യയുടെ പരിശീലകന്‍റെ വേഷത്തിലാണ്.2007ലെ ലോകകപ്പില്‍ തോറ്റശേഷം പിന്നീടൊരിക്കലും ബംഗ്ലാദേശിനോട് തോറ്റിട്ടില്ലെങ്കിലും ആ ലോകകപ്പുകളിലൊന്നും ദ്രാവിഡ് ടീമിന്‍റെ ഭാഗമായിരുന്നില്ല. ദ്രാവിഡ് കോച്ച് ആയശേഷം ആദ്യമായണ് ഇന്ത്യ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ നേരിടുന്നത്.

2007ലെ ലോകകപ്പില്‍ ഇന്ത്യയെ ബംഗ്ലാദേശേ അട്ടിമറിച്ചപ്പോള്‍ അര്‍ധസെഞ്ചുറിയുമായി അതിന് നേതൃത്വം നല്‍കിയ ഷാക്കിബ് അല്‍ ഹസന്‍ ഇപ്പോള്‍ ബംഗ്ലാദേശിന്‍റെ നായകനാണ്. അന്ന് അര്‍ധസെഞ്ചുറികളുമായി ഷാക്കിബിനൊപ്പം അട്ടിമറിക്ക് നേതൃത്വം നല്‍കിയ മുഷ്ഫീഖുര്‍ റഹീമും തമീം ഇക്ബാലും ഇന്നും ബംഗ്ലാദേശ് ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ രാഹുല്‍ ദ്രാവിഡിന് ഇത് തിരിച്ചടിക്കാനുള്ള സുവര്‍ണാവസരമാണ്.

രാഹുല്‍ ദ്രാവിഡിന് മാത്രമല്ല, ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടിയെങ്കിലും സൂപ്പര്‍ ഫോറില്‍ തോറ്റത് ബംഗ്ലദേശിനെതിരെ മാത്രമായിരുന്നു. അത് മാത്രമല്ല, കഴിഞ്ഞ വര്‍ഷം ഏകദിന പരമ്പരയിലും ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. തുടര്‍ ജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കില്‍ തുടര്‍തോല്‍വികളിലും ക്യാപ്റ്റന്‍റെ പരിക്കിലും ആശങ്കയുമാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. അഫ്ഗാനെതിരെ ജയിച്ചു തുടങ്ങിയെങ്കിലും പിന്നീട് ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും തോറ്റ ബംഗ്ലാദേശ് ഇന്ന് ജയം അനിവാര്യമാണ്.

അതേസമയം, ബംഗ്ലാദേശിനെതിരെ മികച്ച ജയവുമായി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ലെന്ന് ബൗളിംഗ് കോച്ച് പരസ് മാംബ്രെ ഇന്നലെ സൂചിപ്പിച്ചിരുന്നു. ബംഗ്ലാദേശ് ടീമില്‍ പരിക്കേറ്റ ഷാക്കിബ് ഇന്ന് കളിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ ഷാക്കിബ് അര മണിക്കൂബറോളം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്ട്സ് നെറ്റ്‌വര്‍ക്കിലും ഹോട് സ്റ്റാറിലും കാണാം.