‘ഷോർട്ട് പിച്ച് പന്തുകൾ കളിക്കാനറിയില്ലെന്ന് പറയുന്നത് മാധ്യമങ്ങൾ’; വാ‍‍ർത്താസമ്മേളനത്തിൽ ചൂടായി ശ്രേയസ് അയ്യർ

മുംബൈ: ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള ബലഹീനതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൂടായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ശ്രേയസ് ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. 56 പന്തില്‍ 82 റണ്‍സെടുത്ത് ഇന്ത്യന്‍ മധ്യനിരയില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത ശ്രേയസ് മൂന്ന് ഫോറും ആറ് സിക്സും പറത്തി.

മത്സരശേഷം വാര്‍ത്താ സമ്മേളനത്തിന് എത്തിയപ്പോഴാണ് ശ്രേയസിനോട് ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചോ എന്നും പേസ് കരുത്തുള്ള ദക്ഷിണാഫ്രിക്കക്കെതിരായ അടുത്ത മത്സരത്തിന് മുമ്പ് എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. എന്നാല്‍ ചോദ്യം ഇഷ്ടപ്പെടാതിരുന്ന ശ്രേയസ് രോഷാകുലനായാണ് പ്രതികരിച്ചത്. ഷോര്‍ട്ട് ബോളുകള്‍ എനിക്കൊരു പ്രശ്നമാണെന്ന് പറയുമ്പോള്‍ നിങ്ങളെന്താണ് ഉദ്ദേശിക്കുന്നതെന്ന് ശ്രേയസ് തിരിച്ചു ചോദിച്ചു. എന്നാല്‍ പ്രശ്നം എന്നല്ല അത് താങ്കെളെ ബുദ്ധിമുട്ടിക്കുന്നില്ലെ എന്ന് മാധ്യമപ്രവര്‍ത്തകന്‍ വിശദീകരിച്ചു.

എന്നാല്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടാന്‍ തനിക്ക് പ്രശ്നമുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞ ശ്രേയസ് താന്‍ പുള്‍ ഷോട്ടില്‍ സ്കോര്‍ ചെയ്യുന്നത് നിങ്ങള്‍ എത്ര തവണ കണ്ടിട്ടുണ്ടെന്ന് തിരിച്ചു ചോദിച്ചു. ഏത് പന്തും അടിക്കാന്‍ ശ്രമിച്ചാല്‍ ഔട്ടാവാനുള്ള സാധ്യത കൂടുതലാണ്. അത് ഷോര്‍ട്ട് ബോളായാലും ഓവര്‍ പിച്ച് ആയാലും അങ്ങനെയാണ്. രണ്ട് മൂന്ന് തവണ ബൗള്‍ഡായാല്‍ ഉടന്‍ ഇന്‍ സ്വിംഗിഗ് പന്തുകള്‍ കളിക്കാന്‍ കഴിയില്ലെന്ന് പറയും. പന്ത് സീം ചെയ്യുന്നുണ്ടെങ്കില്‍ കട്ട് ചെയ്യാനറിയില്ലെന്ന് പറയും.

കളിക്കുമ്പോള്‍ പലതരത്തിലുള്ള പന്തുകളിലും പുറത്താവും. മാധ്യമങ്ങള്‍ അതിലോരോന്നും ഇഴകീറി നോക്കുമ്പോള്‍ ഞങ്ങളുടെ മനസിലും അക്കാര്യങ്ങള്‍ ഉണ്ടാകും. അതിനെക്കുറിച്ച് ആലോചിച്ച് അസ്വസ്ഥരാവും. ഷോര്‍ട്ട് ബോളുകള്‍ അടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ റണ്‍ കിട്ടും, ചിലപ്പോള്‍ ഔട്ടാവും. ഒരുപക്ഷെ കൂടുതല്‍ തവണ ഞാന്‍ ഔട്ടായിട്ടുണ്ടാവും, അതൊരു പ്രശ്നമാണെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ തന്‍റെ മനസില്‍ അതൊരു പ്രശ്നമേയല്ലെന്നും ശ്രേയസ് പറഞ്ഞു.