യു.പി ഹൈവേയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ തീപ്പിടിച്ചു; ഒരു കുട്ടിയടക്കം എട്ട് പേര്‍ വെന്തുമരിച്ചു

ലഖ്നോ: ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച രാത്രി വൈകി ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം എട്ടുപേര്‍ മരിച്ചു.

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ തീപിടിച്ചാണ് എട്ടുപേരുടെ ജീവൻ പൊലിഞ്ഞത്.

സെൻട്രല്‍ ലോക്ക് ചെയ്‌ത നിലയിലായിരുന്നു കാര്‍. അതിനാല്‍ അപകടമുണ്ടായപ്പോള്‍ കാര്‍ തുറക്കാൻ സാധിച്ചില്ല. ബറേലിയില്‍ നിന്നുള്ളവരാണ് മരിച്ചവര്‍. പഞ്ചറായതിനെ തുടര്‍ന്ന് കാര്‍ എതിര്‍പാതയിലേക്ക് മറിഞ്ഞ് ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് എത്തുമ്ബോഴേക്കും കാറിന് തീപിടിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു.

വിവാഹത്തില്‍ പങ്കെടുക്കാൻ പോവുകയായിരുന്നവരുടെ യാത്രയാണ് അന്ത്യയാത്രയായത്. എല്ലാവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. അമിത വേഗതയിലായിരുന്നു കാര്‍ എന്നാണ് റിപ്പോര്‍ട്ട്. ഡിവൈഡറിന്റെ ഒരു ഭാഗം തകര്‍ത്താണ് കാര്‍ മറുവശത്തേക്ക് എത്തിയതെന്ന് ദൃക്സാക്ഷികളുടെ മൊഴി. സുമിത് ഗുപ്ത എന്ന പലചരക്ക് കടയുടമയുടേതാണ് കാര്‍. ഇത് അപകടത്തില്‍ പെട്ട കുടുംബത്തിന് തല്‍കാലത്തേക്ക് നല്‍കിയതാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.