കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ‍‍‍‍ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അുകടത്തില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മലപ്പുറം മഞ്ചേരിയിലാണ് അപകടമുണ്ടായത്.

ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബത് മണിക്കാണ് സംഭവം ന‌ടന്നത്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതോടെയാണ് അപകടമുണ്ടായത്.

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു അപകട വാർത്തയും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ വീട്ടമ്മ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 20 മണിക്കൂറിന് ശേഷമാണ് വീട്ടമ്മയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അന്വേഷണത്തിനിടെ ഇന്നലെ ഉച്ചയോടെ അടുത്ത പുരയിടത്തിലെ കിണറ്റില്‍

നിന്നും കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് എലിസബത്തിനെ കണ്ടെത്തിയത്. ഒടുവില്‍ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി വീട്ടമ്മയെ കരക്കുകയറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാളും തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്കുവെടിവെക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളെ കണ്ടാല്‍ ടോള്‍ ഫ്രീ നമ്ബറില്‍ വിളിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.