മലപ്പുറത്ത് നിന്ന് പിടിയിലായ കടുവയെ തൃശൂരിലെത്തിച്ചു; ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ക്വാറൻ്റൈൻ

തൃശൂർ: മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കല്‍ പാർക്കില്‍ എത്തിച്ചു.
ഇന്നലെ രാത്രി വളരെ വൈകിയാണ് എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാർക്കിലെ ക്വാറന്റൈൻ സെന്ററില്‍ പാർപ്പിക്കും. സന്ദർശകർക്ക് ഇവിടെ കർശന വിലക്കുണ്ട്.
നിലവില്‍ പുത്തൂർ സുവോളജിക്കല്‍ പാർക്കില്‍ അഞ്ച് കടുവകള്‍ എത്തിക്കഴിഞ്ഞുവെന്ന് റവന്യൂ മന്ത്രിയും പാർക്ക് സ്ഥിതി ചെയ്യുന്ന ഒല്ലൂർ മണ്ഡലത്തില്‍ എംഎല്‍എയുമായ കെ രാജൻ പറഞ്ഞു. കാട്ടില്‍ നിന്ന് പിടികൂടുന്ന ശൗര്യമുള മൃഗങ്ങളെ പുത്തൂരിലേക്കെത്തിക്കും. അവയെ കൃത്യമായി ട്രെയിൻ ചെയ്ത ശേഷമായിരിക്കും പുറത്തേക്കിറക്കുക.

കഴിഞ്ഞ ദിവസം പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത് കണ്ടത്. ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊന്ന കടുവയാണിതെന്നാണ് നിഗമനം. തുടർന്ന് വനംവകുപ്പ് അധികൃതർ എത്തി കടുവയെ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുവയെ കാട്ടിലേക്ക് വിട്ടാല്‍ ഇനിയും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു.സംഭവത്തില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും കടുവയെ കൂടുവെച്ച് പിടികൂടണമെന്നും കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും ചൂണ്ടിക്കാണിച്ച് എന്‍ടിസിഎ മാര്‍ഗ നിര്‍ദേശപ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടിനെ അവഗണിക്കുകയായിരുന്നു.

