ഒരു ലക്ഷം കോടി രൂപ ബിസിനസ്സ് നേട്ടം! കെഎസ്എഫ്ഇയിലൂടെ കേരളം നമ്പർ വൺ പദവിയിൽ
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിംഗ് കമ്പനിയായ (എംഎന്‍ബിസി) കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് (കെഎസ്എഫ്ഇ) പുതിയ നേട്ടം. ഇന്ത്യയിൽ ആദ്യമായി സ്വര്‍ണപ്പണയ വായ്പയിൽ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടിയിരിക്കുകയാണ് കെഎസ്എഫ്ഇ.ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടിയതിന്റെ പ്രഖ്യാപനവും തുടർന്നുള്ള ആഘോഷ പരിപാടികളും 2025 ആഗസ്റ്റ് 13 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെഎസ്എഫ്ഇ ഹാർമണി ചിട്ടി ഇടപാടുകാർക്ക് ഓണക്കാലത്ത് നൽകുന്ന ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡുകളും നൽകും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഈ ഗിഫ്റ്റ് കാർഡുകൾ വിതരണം ചെയ്യും. കെഎസ്എഫ്ഇ ബ്രാൻഡ് അംബാസിഡറായ ചലചിത്ര താരം സുരാജ് വെഞ്ഞാറമൂട് ചടങ്ങിൽ പങ്കെടുക്കും.
ട്ടി, സ്വര്‍ണപ്പണയ വായ്പ, ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പകള്‍ എന്നിങ്ങനെയുള്ള സാമ്പത്തിക സേവനങ്ങളാണ് കെഎസ്എഫ്ഇ ഇടപാടുകാരിലേക്ക് എത്തിക്കുന്നത്. പിന്നീട്, കെഎസ്എഫ്ഇ ആധുനികവത്കരിക്കപ്പെട്ടു. മൊബൈൽ ആപ്ലിക്കേഷനുകൾ, സ്വന്തം IFS കോഡിലൂടെ ഇലക്ട്രോണിക് പണമിടപാടുകൾ തുടങ്ങിയവ കെഎസ്എഫ്ഇ അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ആയിരം കോടി രൂപയുടെ പുതിയ ചിട്ടി പദ്ധതികൾ കെഎസ്എഫ്ഇ ആരംഭിച്ചിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം 512 കോടി രൂപയുടെ ഉയർന്ന ലാഭത്തോടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുൻപന്തിയിയിലായിരുന്നു കെഎസ്എഫ്ഇ. സാങ്കേതിക വിദ്യയയിൽ അധിഷ്ടിതമായ പ്രവർത്തനങ്ങൾ മികവോടെ നടപ്പാക്കാനായതും ജീവനക്കാരുടെ ലക്ഷ്യബോധവും സേവനതൽപ്പരതയും ഇടപാടുകാർക്കുള്ള വിശ്വാസ്യതയുമാണ് നേട്ടങ്ങളിലേക്കുള്ള കുതിപ്പിന് കാരണമെന്ന് എം.ഡി ഡോ. എസ്.കെ സനിൽ പറഞ്ഞു.
കഴിഞ്ഞ നാലു വർഷ കാലയളവിൽ 504 കോടി രൂപയുടെ സാമ്പത്തിക സഹായം പലിശ ഇളവിലൂടെ ഇടപാടുകാർക്ക് നൽകിയെന്നും ഡിവിഡണ്ട്, ഗ്യാരണ്ടി കമ്മീഷൻ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന സർക്കാരിന് 920 കോടി രൂപ നൽകിയെന്നും കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ പറഞ്ഞു