ശ്രീസാൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളുടെ കേരളത്തിലെ വിതരണം നിര്‍ത്തി; അടിയന്തര ഇടപെടലുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തമിഴ്നാട് കാഞ്ചീപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീസാൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളുടെ കേരളത്തിലെ വിതരണം നിര്‍ത്തിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സ്ഥാപനത്തിന്റെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടികള്‍ തമിഴ്നാട് ഡ്രഗ്സ് കണ്ട്രോളര് ആരംഭിച്ച സാഹചര്യത്തിലാണ് കേരളത്തിലും കമ്ബനിയുടെ മരുന്നുകളുടെ വിതരണം നിർത്താൻ സർക്കാർ തീരുമാനിച്ചത്.
ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. Ahamdabad നിര്‍മ്മിച്ച Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്ന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണവും വില്‍പ്പനയും ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അടിയന്തരമായി നിര്‍ത്തിവെപ്പിച്ചു. സംസ്ഥാനത്ത് അഞ്ച് വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്. അവര്‍ക്ക് മരുന്ന് വിതരണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മരുന്ന് വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൂടാതെ സർക്കാർ ആശുപത്രികളിലും ഇനി മുതല്‍ ഈ സ്ഥാപനത്തിന്റെ മരുന്നുകള്‍ വില്‍ക്കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.