റോഡപകടത്തെ തുടര്‍ന്ന് 11 ദിവസം വെന്റിലേറ്ററില്‍; പഞ്ചാബി ഗായകനും നടനുമായ രാജ്‌വീര്‍ ജവാന്ദ അന്തരിച്ചു
പഞ്ചാബി ഗായകൻ രാജ്‌വീർ ജവാന്ദ അന്തരിച്ചു. 35 വയസായിരുന്നു. ഹിമാചല്‍ പ്രദേശിലെ ബഡ്ഡിക്ക് സമീപം നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ 11 ദിവസമായി രാജ്‌വീർ വെന്റിലേറ്ററില്‍ ആയിരുന്നു.ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട രാജ്‌വീറിന് അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിൻ്റെ ബൈക്ക് റോഡില്‍ അലഞ്ഞുതിരിഞ്ഞിരുന്ന കന്നുകാലിയെ ഇടിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദമുള്ള രാജ്‌വീര്‍ ജവാന്ദയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 2.4 ദശലക്ഷം ഫോളോവേഴ്സും യൂട്യൂബ് ചാനലില്‍ 931K സബ്സ്‌ക്രൈബര്‍മാരുമുണ്ട്. 2014-ല്‍ ‘മുണ്ട ലൈക്ക് മി’ എന്ന സിംഗിളിലൂടെ സംഗീത യാത്ര ആരംഭിച്ച ജവാന്ദ വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയനായി.
അദ്ദേഹത്തിന്റെ അകാല വിയോഗം ആരാധകരെയും എന്റർടൈൻമെന്റ് ഇൻഡിസ്ട്രിയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ജവാന്ദയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഞായറാഴ്ച ആശുപത്രി സന്ദർശിച്ചിരുന്നു.
ലുധിയാനയിലെ ജാഗ്രോണിലെ പോണ ഗ്രാമത്തില്‍ ജനിച്ച രാജ്‌വീർ ‘തു ഡിസ് പെൻഡ’, ‘ഖുഷ് രേഹാ കർ’, ‘സർദാരി’, ‘സർനേം’, ‘അഫ്രീൻ’, ‘ലാൻഡ് ലോർഡ്’, ‘ഡൗണ്‍ ടു എർത്ത്’, ‘കങ്കാണി’ എന്നീ ഗാനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. 2018-ല്‍ ജിപ്പി ഗ്രെവാള്‍ അഭിനയിച്ച പഞ്ചാബി ചിത്രം ‘സുബേദാർ ജോഗീന്ദർ സിംഗ്’, 2019 ല്‍ ‘ജിന്ദ് ജാൻ’, 2019 ല്‍ ‘മിൻഡോ തസീല്‍ദാർനി’ എന്നീ സിനിമകളിലും രാജ്‌വീർ അഭിനയിച്ചിട്ടുണ്ട്.